അല്‍ജിയേഴ്സ്: അല്‍ജീരിയയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുന്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബൂതഫ്ലിക അന്തരിച്ചു. 84 വയസ്സായിരുന്നു. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് 2019ല്‍, 20 വര്‍ഷത്തെ അധികാരത്തിന് വിരാമമിട്ട് ബൂതഫ്ലിക പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. 1950-60 കാലഘട്ടത്തില്‍ അല്‍ജീരിയന്‍ യുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു ഇദ്ദേഹം. യുദ്ധത്തില്‍ രണ്ടുലക്ഷത്തിലേറെ ആളുകള്‍ മരിച്ചു.

1999ലാണ് സൈന്യത്തിെന്‍റ പിന്തുണയോടെ പ്രസിഡന്‍റായത്. 1937 മാര്‍ച്ച്‌ രണ്ടിന് മൊറോക്കോയിലെ ഔജ്ദയിലാണ് ജനനം. പഠിക്കാന്‍ സമര്‍ഥനായിരുന്നു. പഠനകാലത്ത് അദ്ദേഹത്തിെന്‍റ മാതാപിതാക്കളെ മൊറോക്കന്‍ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച്‌ അഭിനന്ദിച്ചിരുന്നു. 19ാം വയസ്സില്‍ നാഷനല്‍ ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഫ്രാന്‍സില്‍നിന്ന് സ്വതന്ത്രമായപ്പോള്‍ രൂപവത്കരിച്ച അല്‍ജീരിയന്‍ മന്ത്രിസഭയില്‍ സ്പോര്‍ട്സ് മന്ത്രിയായിരുന്നു. 25ാം വയസ്സിലാണ് അദ്ദേഹം മന്ത്രിസഭയിലെത്തിയത്. 1963ല്‍ വിദേശകാര്യമന്ത്രിയായി. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിദേശകാര്യമന്ത്രിയെന്ന പദവി ബൂതഫ്ലികയുടെ പേരിലാണ്. 1974ല്‍ യു.എന്‍ പൊതുസഭ പ്രസിഡന്‍റ് സ്ഥാനത്തെത്തി.

അക്കാലത്ത് പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ ഫലസ്തീന്‍ പ്രസിഡന്‍റായിരുന്ന യാസര്‍ അറഫാത്തിനെ അദ്ദേഹം ക്ഷണിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. അധികാരം നിലനിര്‍ത്താന്‍ ഭരണഘടന മാറ്റിയെഴുതിയതാണ് ബൂതഫ്ലികക്ക് വിനയായത്. രണ്ടു തവണ പ്രസിഡന്‍റ് സ്ഥാനം എന്നത് ഭരണഘടനയില്‍നിന്ന് എടുത്തുമാറ്റുകയായിരുന്നു. അസുഖം മൂലം 2013 മുതല്‍ ഏറെക്കാലം അദ്ദേഹം പൊതുവേദിയില്‍നിന്ന് വിട്ടുനിന്നു. പിന്നീട് 2017ലാണ് പൊതുവേദിയിലെത്തിയത്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മത്സരിക്കാനൊരുങ്ങിയതോടെ ജനം അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു.