കൊച്ചി: ആറു മാസത്തിനുശേഷം ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും ഏല്പിച്ച ചുമതലകള്‍ നിറവേറ്റാത്ത നേതാക്കള്‍ക്ക് പുറത്തുപോകേണ്ടിവരുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കൊച്ചിയില്‍ ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വേ നടത്തി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് സര്‍വേകള്‍ നടത്തി. എറണാകുളത്ത് സര്‍വേ നടന്നുവരികയാണ്. കേഡര്‍ സംവിധാനം എന്താണെന്ന് പ്രവര്‍ത്തകരെ പഠിപ്പിക്കും. കേഡര്‍ എന്നതുകൊണ്ട് തീവ്രഅച്ചടക്കമല്ല, പാര്‍ട്ടിയോടുള്ള സമര്‍പ്പണമാണ് ഉദ്ദേശിക്കുന്നത്. 3000 പേര്‍ കേഡര്‍മാരായി ബൂത്തുതലത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഡി.സി.സി അദ്ധ്യക്ഷനാക്കണമെന്ന് കെ.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടതല്ലാതെ ഒരു നക്കിപ്പൂച്ച പോലും ഇക്കാര്യം തന്നോട് പറഞ്ഞില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഒറ്റയാന്മാരായി പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയെ അനാവശ്യമായി വിമര്‍ശിച്ചാല്‍ അച്ചടക്കത്തിന്റെ വാള്‍ വരും. മുതിര്‍ന്ന നേതാക്കളെ സമൂഹമാദ്ധ്യമങ്ങളില്‍ അപമാനിക്കുന്നവര്‍ക്കെതിരെ നടപടി വേണ്ടിവരും.