കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതി അനൂപിന് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ല്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന അനൂപിനെ 2016 ഏപ്രിലിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ 2019 ലാണ് തുടങ്ങിയത്.

കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് 2005 സെപ്റ്റംബര്‍ ഒന്‍പതിനാണ് പ്രതികള്‍ ബസ് കത്തിച്ചത്. എറണാകുളം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് തോക്ക് ചൂണ്ടി തട്ടിയെടുക്കുകയായിരുന്നു. ശേഷം ആളുകളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് പെട്രോളൊഴിച്ച്‌ ബസിന് തീ കൊളുത്തുകയായിരുന്നു.

കേസിലെ മറ്റ് പ്രതികളായ തടിയന്റവിട നസീര്‍, അബ്ദുള്‍ ഹാലിം, ഇസ്മായില്‍, മുഹമ്മദ് നവാസ്, സാബിര്‍ ബുഹാരി, താജുദീന്‍, ഉമര്‍ ഫാറൂഖ്, സൂഫിയ മഅദനി, കുമ്മായം നാസര്‍, മജീദ് പറമ്ബായി, മുഹമ്മദ് സാബിര്‍, അബ്ദുള്‍ റഹിം, എന്നിവര്‍ വിവിധ കേസുകളിലാണ് തടവില്‍ കഴിയുന്നത്. അതിനാല്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. അനൂപിന്റെ വിചാരണ പൂര്‍ത്തിയായ പിന്നാലെയാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്.