ന്യൂഡല്‍ഹി: കൊറോണ രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗവ്യാപന തീവ്രത കുറഞ്ഞതിന് പിന്നാലെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവിദഗ്ധര്‍. ജനങ്ങള്‍ ജാഗ്രത കൈവിട്ടാല്‍ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ കൊറോണ വൈറസിന്റെ മൂന്നാം തരംഗം രാജ്യത്ത് ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി.

രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ കര്‍ശന നിരീക്ഷണവും മേഖലകള്‍ തിരിച്ചുളള ലോക്ഡൗണുകളും ഏര്‍പ്പെടുത്താന്‍ മടിക്കരുതെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഹോട്ട് സ്‌പോട്ടുകളില്‍ ശക്തമായ നിരീക്ഷണം അനിവാര്യമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെത്തുന്ന മേഖലകള്‍ പ്രത്യേകം നിരീക്ഷിക്കണം. ഇവിടങ്ങളില്‍ ടിപിആര്‍ വീണ്ടും ഉയരുകയാണെങ്കില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും മേഖല തിരിച്ചുളള ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

ജനസംഖ്യയില്‍ നിശ്ചിതശതമാനം പേര്‍ക്ക് വാക്‌സിനെടുത്താലും ആളുകള്‍ കൊറോണ പ്രതിരോധ പെരുമാറ്റം ഉപേക്ഷിക്കാന്‍ പാടില്ല. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് ഇതില്‍ പ്രധാനമാണെന്നും ഗുലേറിയ വ്യക്തമാക്കി. വാക്‌സിനേഷന്റെ യഥാര്‍ത്ഥ ഗുണം ലഭിക്കുന്നതു വരെ അടുത്ത ഘട്ടം രോഗവ്യാപനത്തെ തടയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

മൂന്നാം തരംഗത്തില്‍ പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചാലും രോഗവ്യാപനം തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ സാമ്ബത്തിക അവസ്ഥയെ കൂടുതല്‍ മോശമാക്കും. കുട്ടികളിലാകും മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുകയെന്ന കാര്യത്തില്‍ മതിയായ തെളിവുകള്‍ ഇല്ലെന്നും രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകാന്‍ സാദ്ധ്യത ഏറെയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാരും ഇത് പ്രതിരോധിക്കുന്നതിനുളള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ റോയിട്ടേഴ്‌സ് നടത്തിയ സ്‌നാപ്പ് സര്‍വ്വേയില്‍ ഒക്ടോബറോടെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു.