ബംഗളൂരു: കര്‍ണാടകയിലെ കോവിഡ് വ്യാപനം കുറഞ്ഞ ബംഗളൂരു അര്‍ബന്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍. ലോക്ക് ഡൗണിലെ ആദ്യ അണ്‍ലോക്ക് പ്രക്രിയയാണ് ഇന്ന് മുതല്‍ ആരംഭിച്ചത്. ജൂണ്‍ 21വരെയായിരിക്കും ഇളവുകള്‍. അതേസമയം, വ്യാപനം കുടൂതലുള്ള 11 ജില്ലകളില്‍ ജൂണ്‍ 21വരെ ലോക്ക്ഡൗണ്‍ തുടരും. ബംഗളൂരുവില്‍ ഉള്‍പ്പെടെ ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ അതുപോലെ തുടരുമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്താനുമതിയുണ്ടാകില്ല. അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുന്നതോടെ സംസ്ഥാനത്തേക്കും പ്രത്യേകിച്ച്‌ ബംഗളൂരുവിലേക്ക് തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളെയും മറ്റു ജനങ്ങളെയും കോവിഡ് പരിശോധന നടത്തുന്നതിനായി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് കുറയുന്ന ജില്ലകളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവമൊഗ്ഗ, ദാവന്‍ഗരെ, മൈസൂരു, ചാമരാജ്നഗര്‍, ഹാസന്‍, ദക്ഷിണ കന്നട, ബംഗളൂരു റൂറല്‍, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂണ്‍ 21വരെ ലോക്ക് ഡൗണ്‍ നീട്ടിയത്. ബംഗളൂരു അര്‍ബന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മറ്റു ജില്ലകളിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഇളവുകള്‍ നല്‍കി തുടങ്ങുക. ഇളവുകളുണ്ടെങ്കിലും 21വരെ പൊതുഗതാഗതം ഉണ്ടാകില്ല. ബി.എം.ടി.സി, മെട്രോ ട്രെയിന്‍ സര്‍വീസുണ്ടാകില്ല. അവശ്യവസ്തുക്കള്‍ രാവിലെ ആറു മുതല്‍ രണ്ടുവരെ തുറക്കാം. കെട്ടിട നിര്‍മാണ പ്രവൃത്തി തുടരാം. രണ്ടു യാത്രക്കാരുമായി ഒാട്ടോ, ടാക്സി സര്‍വീസുകള്‍ നടത്താം.

പ്രഭാത സവാരിക്കായി രാവിലെ അഞ്ചു മുതല്‍ പത്തുവരെ പാര്‍ക്കുകള്‍ തുറക്കാം. തെരുവു കച്ചവടക്കാര്‍ക്ക് രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടുവരെ കച്ചവടം നടത്താം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50ശതമാനം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാം. ഗാര്‍മന്‍റ് ഫാക്ടറികള്‍ക്ക് 30ശതമാനം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാം. ഇളവുകളുള്ള ജില്ലകളില്‍ എല്ലാ ദിവസവും രാത്രി ഏഴു മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂ ഉണ്ടാകും. വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുവരെ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകും.

ഇതിനിടെ, ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ബംഗളൂരുവിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുവന്നുതുടങ്ങി. മറ്റു ജില്ലകളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ബംഗളൂരുവിലേക്ക് റോഡ് മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും ആയിരകണക്കിന് പേരാണ് വരുന്നത്. ടോള്‍ പ്ലാസകളിലും റെയില്‍വെ സ്​റ്റേഷനുകളിലും ഞായറാഴ്ച വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ബംഗളൂരുവിലേക്ക് പലയിടങ്ങളില്‍നിന്നായി നിരവധി പേര്‍ തിരിച്ചെത്തുന്നത് വീണ്ടും വ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.