തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പോലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകള്‍, പലവ്യഞ്ജനക്കടകള്‍, പഴം വില്‍പ്പനശാലകള്‍ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണ്.

 

മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസ് ആയതിനാല്‍ അവയിലെ ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്താന്‍ പാടില്ല. അക്രഡിറ്റേഷന്‍ കാര്‍ഡോ മാധ്യമസ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളോ പരിശോധിച്ച്‌ മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാം.

 

ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും തടയാന്‍ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാല്‍ മാത്രമേ ചരക്കുവാഹനങ്ങള്‍ പരിശോധിക്കാവൂ. യാത്രാ വാഹനങ്ങള്‍ പരിശോധിക്കുമ്ബോള്‍ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ചില സ്ഥലങ്ങളില്‍ പോലീസ് നിശ്ചിതസമയത്തിനു മുന്‍പ് തന്നെ കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കണം.

 

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധാരണ ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണം. എന്നാല്‍ അവരുടെ പേരും മൊബൈല്‍ നമ്ബറും വാങ്ങി വയ്ക്കണം. വീട്ടുവേലക്കാര്‍, ഹോം നേഴ്‌സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ വരെ സാക്ഷ്യപത്രം പരിശോധിച്ച്‌ കടത്തിവിടാം. ആനകള്‍ക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയാന്‍ പാടില്ല.

 

വന്‍കിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഉടമയോ കരാറുകാരനോ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കണം. ഇതിന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.