ന്യൂഡല്‍ഹി: കുംഭമേളയില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരികെ എത്തുന്നവര്‍ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുംബൈ മേയറുടെ പ്രസ്താവന.

കുംഭമേളയില്‍ പങ്കെടുത്ത് തിരികെ മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നതിന്റെ ചെലവ് അവര്‍ വഹിക്കുകയും വേണം. കാരണം, കുംഭമേളയില്‍ പങ്കെടുത്ത് തിരികെയെത്തുന്ന തീര്‍ത്ഥാടകര്‍ വൈറസിനെ പ്രസാദം പോലെ കൂടെ കൊണ്ടുവരികയാണ്. മുംബൈയില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

63,729 കോവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

കുംഭമേളയുടെ ഭാഗമായി ഗംഗാതീരത്ത് പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് തടിച്ചുകൂടിയത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഉള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.

കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേള ചടങ്ങുകള്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

രാജ്യത്തെ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകള്‍ ചുരുക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടത്.