പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വി .നാരായണസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം താത്പര്യം അറിയിക്കാതിരുന്നതോടെയാണ് പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് വഴി വച്ചത് . ഏപ്രില്‍-മേയ് മാസത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം തുടര്‍ന്നേക്കും.

വിശ്വാസ വോട്ടെടുപ്പിന് മുമ്ബ് കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായ നാരായണസാമി സര്‍ക്കാര്‍ രാജിവെച്ചത്. ആറ് അംഗങ്ങള്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ എംഎല്‍എമാരുടെ എണ്ണം 12 ആയി കുറഞ്ഞിരുന്നു. എന്‍.ആര്‍.കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്.