സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്. സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമര വേദിയിലെത്തി. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി. റിജുവിനു പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയാ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമാണെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയാ രാജേഷ് പ്രതികരിച്ചു.

അതേസമയം, സമരക്കാരുമായി ചര്‍ച്ച ചെയ്യാനുള്ള തുറന്ന മനസ് സര്‍ക്കാരിനുണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിപക്ഷത്തിന്റെ വലയില്‍ വീണുപോകാതിരുന്നാല്‍ മതി. സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തു. സമചിത്തതയോടെയാണ് സര്‍ക്കാര്‍ സമരം കൈകാര്യം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് യുദ്ധക്കളമാക്കരുത്. സമരം നടത്തി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കോടിയേരി തിരുവനന്തപുരത്ത് ആരോപിച്ചു.