രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്ന വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇക്കാര്യത്തിലെ നയം വ്യക്തമാക്കും എന്ന് പ്രതീക്ഷിച്ച നീതി ആയോഗിന്റെ ആറാമത് സമ്പൂര്‍ണ സമ്മേളനത്തില്‍ ഇന്ധനവില വര്‍ധനവിനെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. ലോകത്ത് എറ്റവും കുറവ് നികുതി ഉള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്ന് പറഞ്ഞ പ്രധാനമന്ത്രി കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളുമായി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇന്ധനവില കുതിച്ചുയരുന്ന രാജ്യത്ത് ഇക്കാര്യത്തിലെ നിയന്ത്രണ നടപടികളുടെ പ്രഖ്യാപനം ഇന്നത്തെ നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി നടത്തും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായി ഇന്ധന വിലവര്‍ധന സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി മൗനം അവലമ്പിച്ചു. അതേസമയം ലോകത്ത് നികുതി എറ്റവും കുറവുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി വിവരിക്കുകയും ചെയ്തു.

ലോകത്ത് എറ്റവും വേഗത്തില്‍ പുരോഗതി പ്രാപിക്കുന്ന ഇന്ത്യയില്‍ സാധാരണക്കാരന്റെ ഉന്നതിക്ക് ആണ് പ്രധാന പരിഗണന. ഫെഡറല്‍ സവിധാനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ എറ്റവും ഊഷ്മളമാണ് ഇപ്പോള്‍. കാര്‍ഷിക മേഖലയില്‍ പരിഷ്‌ക്കരണ നടപടികള്‍ തുടരും. രാജ്യത്തെ എല്ലാവര്‍ക്കും കോണ്‍ക്രീറ്റ് വീടുകള്‍ നല്‍കും എന്നും പ്രധാനമന്ത്രി വ്യക്തമക്കി.

അറാമത് നീതി ആയോഗിന്റെ യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ട് നിന്നു. ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രി യോഗത്തില്‍ പാലിച്ച മൗനം വഴി വിഷയത്തില്‍ തത്ക്കാലം കേന്ദ്രം ഇടപെടില്ല എന്ന് വ്യക്തമായി.