കൊല്‍ക്കത്ത: സുപ്രധാന തീരുമാനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി . കഴിഞ്ഞ മാസം ബി ജെ പിയിലേക്ക് കൂടുമാറിയ വിമതനേതാവ് സുവേന്ദു അധികാരിയാണ് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. ഇവിടെക്കാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി മമത എത്തുന്നത്.

‘നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും’ എന്നാണ് ഒരു പൊതുയോഗത്തില്‍ പങ്കെടുക്കവെ മമത പ്രഖ്യാപിച്ചത്. നന്ദിഗ്രാമിലെ കര്‍ഷക സമരത്തെ പിന്തുണച്ചതാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി 2011ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ മമതയെ സഹായിച്ചത്. ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കിലും മണ്ഡലം തങ്ങളെ കൈവിടില്ലെന്ന ഉറച്ചവിശ്വാസം ത്രിണമൂല്‍ കോണ്‍ഗ്രസിനുണ്ട്.