കൊവിഡ് പ്രതിരോധത്തിനുള്ള 4,33,500 ഡോസ് വാക്‌സിന്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണെത്തുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളിലാണ് വാക്സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട്ട് വരുന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്‌സിനുമായുള്ള ആദ്യ വിമാനം എത്തും. തിരുവനന്തപുരത്ത് വൈകീട്ട് ആറ് മണിയോടെ 1,34,000 ഡോസ് വാക്‌സിന്‍ വിമാനത്തില്‍ എത്തിക്കും. ഇവിടങ്ങളില്‍നിന്ന് ഇന്‍സുലേറ്റഡ് വാനുകളില്‍ വാക്‌സിന്‍ ജില്ലകളിലെത്തിക്കും. എല്ലാ ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറേജ് ബോക്‌സുകളില്‍ ആശുപത്രികളിലെത്തിച്ചാണ് വാക്സിന്‍ നല്‍കുക.

എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വൈബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനവും ഉണ്ടാകും.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,62,870 പേര്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്