രാജസ്ഥാനില്‍ വീണ്ടും ഓപ്പറേഷന്‍ കമല നീക്കങ്ങള്‍ക്ക് ബിജപി തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വസുന്ധരാ രാജ സിന്ധ്യയ്ക്ക് പകരം ഗജേന്ദ്ര ഷെഖാവത്തിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കത്തിനാണ് ബിജെപി തുടക്കം ഇടുന്നത്. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് നിന്നുള്ള വസുന്ധരാ രാജ സിന്ധ്യ ഒഴിച്ചുള്ള നേതാക്കളുടെ യോഗം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഡല്‍ഹിയില്‍ വിളിച്ചു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ഛന്ദ് കട്ടാരിയ, മുന്‍ കേന്ദ്രമന്ത്രി രാജേന്ദ്ര റാത്തോഡ് എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് നിര്‍ദേശം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായ ഭൂപേന്ദ്ര യാദവിനെ 28 ഓളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി എന്ന് വിവരമുണ്ട്.

 

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ മുന്നില്‍ നിര്‍ത്തിയാകും രാജസ്ഥാനില്‍ ഭരണത്തിലറാനുള്ള ബിജെപിയുടെ നീക്കങ്ങള്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം രാജസ്ഥാനിലെ സര്‍ക്കാരും മാറും എന്ന് ബിജെപി നേതാക്കള്‍ ഇപ്പോള്‍ അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

അശോക് ഗെഹ്‌ലോട്ടിന് തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കി കോണ്‍ഗ്രസ് കേരളത്തിലേക്ക് അയക്കുന്ന സാഹചര്യം മുതലെടുത്ത് കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വശത്താക്കാനുള്ള നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതേസമയം രാജസ്ഥാനിലെ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ കാണുന്നതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് ബിജെപി വിശദീകരണം