വൈറ്റില മേല്‍പ്പാലം തുറന്നത് മാഫിയസംഘമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സംഭവത്തിൽ ​ഗൂഢാലോചനയുണ്ട്. വി ഫോര്‍ കൊച്ചി എന്ന സംഘടന നിയമവിരുദ്ധമാണ്. പാലം തുറന്നതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണം. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ടുകൊണ്ട് നില്‍ക്കുന്നവര്‍ക്കും കുറ്റം പറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. എഞ്ചിനീയർമാരാണ് എപ്പോൾ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണെന്നും മന്ത്രി പറഞ്ഞു.

വൈറ്റില പാലത്തെ പാലാരിവട്ടം പോലെയാക്കാനാണ് നീക്കം. പാലാരിവട്ടത്ത് അഴിമതി കാണിച്ച സംഘമാണ് ഇതിന് പിന്നില്‍. പാലാരിവട്ടം പാലം പോലെ ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യണം. അതേ തുടർന്ന് കേസ് വരണം. ഇതൊക്കെ പ്ലാൻ ചെയ്യുന്ന ഒരു പ്രൊഫഷണൽ ക്രിമിനൽ‌ സംഘം ഇവിടെയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.