ഐസിഐസിഐ ബാങ്ക് സിഇഒ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. കൊച്ചാറിന്റെ ഹര്‍ജി ഈവര്‍ഷം ആദ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ കൊച്ചാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇക്കാര്യം കൊച്ചാറിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. രാജിവെച്ചതിനുശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ചന്ദ കൊച്ചാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം ആദ്യം എംഎസ് കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിലെ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുസംബന്ധിച്ച കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇഡി നവംബര്‍ അഞ്ചിനാണ് സമര്‍പ്പിച്ചത്.