ഓസ്ട്രേലിയൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പേസർ ഇശാന്ത് ശർമ്മയും ഓപ്പണർ രോഹിത് ശർമ്മയും ഇന്ത്യൻ ടീമിനൊപ്പം ചേരാൻ വൈകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരുക്കേറ്റതിനെ തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടരുന്ന താരങ്ങൾ ഓസ്ട്രേലിയയിൽ എത്താൻ വൈകുമെന്നും ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിന് ഇത് കനത്ത തിരിച്ചടിയാകും.

രോഹിത് ശർമ്മയ്ക്ക് ബാക്കപ്പായി മധ്യനിര താരം ശ്രേയാസ് അയ്യരെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. പരിമിത ഓവർ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണെങ്കിലും ശ്രേയാസ് ടെസ്റ്റ് മത്സരങ്ങളിൽ ഇതുവരെ പാഡണിഞ്ഞിട്ടില്ല. രോഹിത് എത്തിയില്ലെങ്കിൽ ശ്രേയാസിന് അവസരം ലഭിക്കുമെന്നാണ് ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.

 

അതേസമയം, ടെസ്റ്റ് ടീമിൽ ഉൾപ്പെടണമെങ്കിൽ രോഹിത് ശർമ്മയും ഇശാന്ത് ശർമ്മയും അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഓസ്ട്രേലിയയിൽ എത്തണമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞിരുന്നു. ക്വാറൻ്റീൻ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ നേരത്തെ എത്തിയില്ലെങ്കിൽ ടെസ്റ്റ് ടീമിൽ ഉൾപ്പെടുക ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല.