പാരിസ്: അന്യമതത്തില്‍പ്പെട്ടയാളെ പ്രണയിച്ച പതിനേഴുകാരിയുടെ തല മൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് നാടുകടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്.

മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട പതിനേഴുകാരി ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസുകാരനുമായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ കമിതാക്കള്‍ ഒളിച്ചൊടിയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും, തല മൊട്ടയടിക്കുകയും, മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

കാമുകന്‍റെ വീട്ടുകാര്‍ പരാതി നല്‍കിയതോടെ പൊലീസ് എത്തി അവശയായ പെണ്‍കുട്ടിയെ രക്ഷിച്ച്‌, ആശുപത്രിയിലേക്ക് മാറ്റി. പതിനേഴുകാരിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ട്, കൂടാതെ വാരിയെല്ലിന് പൊട്ടലും ഉണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അടുത്ത ബന്ധുക്കളാണെന്ന് പെണ്‍കുട്ടി അറിയിച്ചതിനെത്തുടര്‍ന്ന കുടുംബാംഗങ്ങളുടെ ജയില്‍ ശിക്ഷ ഒഴിവാക്കി. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ഫ്രഞ്ച്‌മേഖലയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.