ഇറച്ചിവെട്ടുകാരൻ്റെ മനസ്സ്
ഉടലില്ലാത്ത പക്ഷിയെപ്പോലെ
ചിറകിട്ടടിക്കുകയായിരിക്കും.

എത്ര മൃഗങ്ങളുടെ സ്വപ്നങ്ങളെ
യായിരിക്കും
അറുത്തുമാറ്റിയിട്ടുണ്ടാകുക
അവയുടെ ആത്മാക്കളുടെ
സങ്കടങ്ങൾ
ഉളളിക്കിടന്ന് അയവെട്ടി പതം –
പറയുന്നുണ്ടാകാം

ജീവിത പ്രാരാബ്ധത്തിൻ്റെ
പായലും, പൂപ്പലും അവനെയാകെ
മൂടിയിരിക്കാം
സങ്കടം കാണാനുള്ള കണ്ണുകൾ
കെട്ടപ്പെട്ടിരിക്കാം

ജീവിതത്തോടു തോറ്റുപോയവൻ്റെ
ചുവരെഴുത്താകുമോ അവൻ
അതോ ജീവിതമതിലിൽ സ്വന്തം
പേരെഴുതിച്ചേർക്കാനുള്ള ശ്രമമോ ?!

ഇറച്ചിവെട്ടുകാരൻ കുറിച്ചുവെച്ച
കണക്കിൽ
ഒരിക്കൽ അവൻതന്നെ അവൻ്റെപേരും
എഴുതി വെച്ചേക്കാം