അബുദാബി • ഇറാനിയന്‍ സൈനികാഭ്യാസത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച യു.എ.ഇയിലെ അല്‍ ദാഫ്ര എയര്‍ബേസില്‍ സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. യു.എ.ഇ തലസ്ഥാന നഗരമായ അബുദാബിയില്‍ നിന്ന് ഒരു മണിക്കൂറോളം അകലെയുള്ള അല്‍ ദാഫ്ര താവളത്തില്‍ യുഎസ്, ഫ്രഞ്ച് സൈനികരും വിമാനങ്ങളും ഉണ്ട്. ചൊവ്വാഴ്ച ഈ എയര്‍ബേസിന് സമീപം ഇറാനിയന്‍ മിസൈലുകള്‍ പതിച്ചതായി യു.എസ് മാധ്യമ പ്രവര്‍ത്തകരെ ഉദ്ധരിച്ച്‌’ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇന്ത്യയിലെ അംബാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച്‌ അല്‍ ദാഫ്ര ബേസിലാണ് രാത്രി നിര്‍ത്തിയിട്ടത്. ഫ്രഞ്ച് തുറമുഖ നഗരമായ ബാര്ഡോയിലെ മെറിഗ്നാക് എയര്‍ ബേസില്‍ നിന്ന് യാത്ര ആരംഭിച്ച മൂന്ന് സിംഗിള്‍ സീറ്റര്‍, രണ്ട് ഇരട്ട സീറ്റര്‍ വിമാനങ്ങള്‍ ‘ഗോള്‍ഡന്‍ ആരോസ്’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ നമ്ബര്‍ 17 സ്ക്വാഡ്രണിലേക്ക് ചേര്‍ക്കപ്പെടും.

ഇറാന്‍ മിസൈല്‍ ഇതുവഴി പോകാമെന്നതിന്റെ സൂചനലഭിച്ചതിനെത്തുടര്‍ന്ന് യു.എ.ഇയിലെ അല്‍ ദാഫ്ര താവളവും ഖത്തറിലെ അല്‍ ഉയിദ് എയര്‍ബേസും ജാഗ്രത പാലിച്ചതായി യു.എസ് വാര്‍ത്താ ചാനല്‍ സി.എന്‍.എന്റെ ബാര്‍ബറ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ കരുതല്‍ സ്വീകരിക്കാന്‍ സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെങ്കിലും ഒരു താവളത്തിലും മിസൈല്‍ പതിച്ചിട്ടില്ലെന്ന് സ്റ്റാര്‍ അവകാശപ്പെട്ടു.

യു.എസിന്റെ ഫോക്സ് ന്യൂസിന്റെ ലൂക്കാസ് ടോംലിന്‍സണും സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സൈനികാഭ്യാസത്തിന്റെ ഭാഗമായി (ചൊവ്വാഴ്ച) 3 ഇറാനിയന്‍ മിസൈലുകള്‍ എയര്‍ ബേസിനു സമീപം കടലില്‍ പതിച്ചതായി ടോംലിന്‍സണ്‍ അവകാശപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ രണ്ട് വ്യോമത്താവളങ്ങളിലെ യു.എസ് സൈനികരും വിമാനങ്ങളും ജാഗ്രത പാലിച്ചതായും ഒരു ട്വീറ്റില്‍ ടോംലിന്‍സണ്‍ പറഞ്ഞു.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ കുതന്ത്രത്തെ യു.എസ് നാവികസേന അപലപിച്ചുവെന്ന് ബി.ബി.സി ലേഖിക നഫീസെ കോഹ്നാവാര്‍ഡ് ട്വീറ്റ് ചെയ്തു. ഇത് നിരുത്തരവാദപരവും അശ്രദ്ധവുമെന്നാണ് ഇറാന്‍ നടപടിയെ യു.എസ് നേവി വിശേഷിപ്പിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സി (ഐആര്‍ജിസി) ന്റെ മിസൈല്‍ പരീക്ഷണങ്ങള്‍ കാരണം യു.എ.ഇയിലെ അല്‍ ദാഫ്ര ബേസിലെ സൈനികരോട് ബങ്കറുകളില്‍ തുടരാന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

ജൂലൈ 28 ന് സൈനികാഭ്യാസത്തിനിടെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ സ്പീഡ് ബോട്ട് മിസൈല്‍ വിക്ഷേപിക്കുന്ന ചിത്രം സെപാന്‍ ന്യൂസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ അഭ്യാസം വെളിച്ചത്തുവന്നത്.