കലിഫോര്‍ണിയ: രണ്ടു വയസുകാരന്‍റെ ജഡം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി സെന്‍ട്രല്‍ കലിഫോര്‍ണിയ സിറ്റി അധികൃതര്‍ അറിയിച്ചു.

ജൂലൈ 14ന് ഉറങ്ങാന്‍ കിടന്ന തദ്ദേയൂസ് എന്ന രണ്ടു വയസുകാരനെ രാവിലെ കാണാനില്ലെന്നാണ് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചത്. ഒരാഴ്ച നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ കഡാവര്‍ ഡോഗിന്‍റെ സഹായത്തോടെ അഗ്രികള്‍ച്ചറല്‍ ഫയര്‍ ഫിറ്റില്‍ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് ചീഫ് ഡിനൊലൊസന്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു പിതാവ് സുഖ്ജിന്ദര്‍ സ്രണ്‍ , ഭാര്യ ബ്രിസിദ എന്നിവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരുന്നു. കുട്ടിയുടെ തിരോധാനവുമായി ബുധനാഴ്ച വരെ മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പോലീസുമായി സഹകരിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല. ഇവരുടെ മറ്റു കുട്ടികളെ മദിര കൗണ്ടി സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കള്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി നട്ടല്‍ കുട്ടിയുടെ തിരോധാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞിരുന്നത്. 2015 ല്‍ ഇവരുടെ തന്നെ മറ്റൊരു കുഞ്ഞു ജനിച്ച്‌ അധികം കഴിയും മുമ്ബ് മരിച്ചിരുന്നു. ഈ മരണത്തിലും മാതാവിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഗൗരവമായ മെഡിക്കല്‍ പ്രശ്നങ്ങളാണു കുട്ടിയുടെ മരണമെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് കേസില്‍നിന്നും ഒഴിവാക്കിയിരുന്നതായി അറ്റോര്‍ണി പറഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.