ഹൈദരാബാദ്: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യാ ചൈനാ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച 20 ഇന്ത്യന്‍ സൈനികരില്‍ ഒരാളായ കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ബുധനാഴ്ച പ്രാഗതി ഭവനില്‍ സന്തോഷിക്ക് നിയമന കത്ത് കൈമാറി. ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലുമുള്ള സന്തോഷിക്ക് അവിടെ തന്നെ പോസ്റ്റിംഗ് നല്‍കാന്‍ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എപ്പോഴും സന്തോഷിയുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. ശരിയായ പരിശീലനം ലഭിക്കുകയും ജോലിയില്‍ സ്ഥിരമാക്കുകയും ചെയ്യുന്നതുവരെ സന്തോഷിക്കൊപ്പം ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി തന്റെ സെക്രട്ടറി സ്മിത സഭര്‍വാളിനോട് ആവശ്യപ്പെട്ടു. സന്തോഷിയുടെ 20 കുടുംബാംഗങ്ങളുമായി ഉച്ചഭക്ഷണം കഴിച്ച റാവു അവര്‍ക്കൊപ്പം പ്രഗതി ഭവനിലേക്ക് പോയി അവരുടെ ക്ഷേമത്തെക്കുറിച്ച്‌ അന്വേഷിക്കുകയും ചെയ്തു.

കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി. മന്ത്രിമാരായ ജഗദീഷ് റെഡ്ഡി, പ്രശാന്ത് റെഡ്ഡി, ഐക്യ നാല്‍ഗൊണ്ട ജില്ലാ എംപി നിരഞ്ജന്‍ റെഡ്ഡി, എംഎല്‍എമാരായ ഗ്യാദേരി കിഷോര്‍, ബൊല്ലം മല്ലയ്യ യാദവ്, ചിരുമീര്‍ത്തി ലിംഗയ്യ, സെയ്ദിരെഡി, ജില്ലാ പരിഷത്ത് ചെയര്‍പേഴ്സണ്‍ ദീപിക ചീഫ് സെക്രട്ടറി മഗന്ദര്‍ റെഡ്, രാജീവ് ശര്‍മ എന്നിങ്ങനെ നിരവധി പേരുടെ സാന്നിദ്ധ്യത്തിലാണ് നിയമന കത്ത് ലെറ്റര്‍ കൈമാറിയത്.