കോട്ടയം: സ്വകാര്യാശുപത്രികളില്‍ ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിച്ചതു സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപാര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ എം അഞ്ജന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടുജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച പൊന്‍കുന്നത്തെ സ്വകാര്യാശുപത്രിയില്‍ നേരത്തെ ചികില്‍സ തേടിയിരുന്ന യുവതിയെയാണ് ചികില്‍സിക്കാന്‍ സ്വകാര്യാശുപത്രികള്‍ വിസമ്മതിച്ചത്.

ഒമ്പതുമാസം ഗര്‍ഭിണിയായ യുവതി രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആശുപത്രി അടച്ച സാഹചര്യത്തില്‍ തുടര്‍പരിശോധനകള്‍ക്കും ചികില്‍സയ്ക്കും വേണ്ടിയാണ് ആദ്യം കാഞ്ഞിരപ്പള്ളിയിലെയും തുടര്‍ന്ന് പൊന്‍കുന്നത്തെയും സ്വകാര്യാശുപത്രികളില്‍ ഇന്ന് എത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികില്‍സിച്ചിരുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറഞ്ഞു.

തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിയ യുവതി പ്രാഥമികപരിശോധനകള്‍ക്ക് വിധേയയാവുകയും കൊവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കുകയും ചെയ്തശേഷം വീട്ടിലേക്ക് മടങ്ങി. അടിസ്ഥാനമില്ലാത്ത കാരണങ്ങളുടെ പേരില്‍ ചികില്‍സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും റിപോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.