തിരുവനന്തപുരം: നായര്‍ സര്‍വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ തറവാടി നായർ പ്രയോഗം കേരള സമൂഹത്തിലും കോൺഗ്രസിനുള്ളിലും വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിക്ക് അവസാനമായെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോയെന്ന ചോദ്യവും വെള്ളാപ്പള്ളി ഉയർത്തി. ഇനിയൊരു തിരഞ്ഞെടുപ്പിലും ശശിതരൂർ ജയിക്കില്ലെന്ന പരോക്ഷ സൂചനയും വെള്ളാപ്പള്ളി നടത്തി.

ശശി തരൂര്‍ തറവാടി നായര്‍ ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത് കോൺഗ്രസിനുള്ളിൽത്തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമായതിനു പിന്നാലെയാണ് ജാതി സംഘടനയായ എസ്എൻഡിപിയും വിമർശനവുമായി രംഗത്തെത്തുന്നത്. ശശി തരൂർ നേരത്തെ ‘ഡല്‍ഹി നായരായിരുന്നു. ഇപ്പോള്‍ തറവാടി നായരായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.  സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും പരസ്യമായി രംഗത്തെത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. 

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ തരൂർ അനുകൂല പ്രസ്താവനയോടെയാണ് കേരളത്തിൽ ജാതി അടിസ്ഥാനത്തിൽ സംവാദത്തിന് തുടക്കമിട്ടത്. ശശി തരൂര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്നുള്ള പ്രസ്താവനയും സുകുമാരന്‍ നായര്‍ നടത്തിയിരുന്നു. എന്നാല്‍ കൂട്ടത്തില്‍ നില്‍ക്കുന്ന ആളുകള്‍ തരൂരിനെ ഒതുക്കാൻ ശ്രമിക്കുകയാണെന്നും അവർ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണെന്നും സുകുമാരൻ നായർ ചോദിച്ചിരുന്നു. അധോഗതി എന്നല്ലാതെഎന്ത് പറയാനെന്നാണ്  സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടിയത്. 

മന്നം ജയന്തിക്ക് തരൂരിനെ മുഖ്യാതിഥിയാക്കിയത് ഒരു തെറ്റുതിരുത്താനാണെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. അദ്ദേഹത്തെ താന്‍ ഡല്‍ഹി നായരെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാന്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി, അദ്ദേഹം  വിശ്വപൗരനാണെന്ന്. കേരളീയനാണെന്ന് ബോധ്യമായി. അതുകൊണ്ടാണ് വിളിച്ചത്. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അല്ല അദ്ദേഹത്തെ വിളിച്ചതെന്നും സുകുമാരന്‍ നായര്‍ അന്നത്തെ പ്രസംഗത്തിൽ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണ് കഴിഞ്ഞ തവണത്തെ ഭരണം നഷ്ടമാകാന്‍ കാരണം. പാര്‍ട്ടിക്ക് നല്ല നേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടമായി. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്തതാണ് പിണറായി വീണ്ടും അധികാരത്തില്‍ വരാന്‍ കാരണമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് താനാണ്. അഞ്ചാം മന്ത്രി സ്ഥാനത്തേക്ക് മുസ്ലീമിൻ്റെ പേര് വരുന്ന സാഹചര്യത്തിലാണ് അതുണ്ടായതെന്ന് ആലോചിക്കണം. എന്നാല്‍ താക്കോല്‍ സ്ഥാനത്ത് വന്നപ്പോള്‍ തന്നെ ആരും ജാതിയായി ബ്രാന്‍ഡ് ചെയ്യേണ്ട എന്നാണ് അന്ന് ചെന്നിത്തല പറഞ്ഞതശന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. അതില്‍ വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് പോലും അദ്ദേഹത്തെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡല്‍ഹി നായര്‍ വിളിച്ചത്. ആരും പറഞ്ഞിട്ടല്ല അന്ന അങ്ങനെ വിളിച്ചത്. ഒരു നായര്‍ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാവും. ചിലയാളുകള്‍ അദ്ദേഹം നേതൃത്വത്തിലേക്ക് വരാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അത് അവരുടെ അല്‍പ്പത്തരമാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടിയിരുന്നു.