കൊച്ചി: വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം വിദ്യാര്‍ഥിനികള്‍ക്ക് നല്‍കും. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വ്വകലാശാല ആര്‍ത്തവ അവധി അനുവദിക്കുന്നത്. നിലവില്‍ 75% ഹാജരുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ ഇതിലും കുറവാണെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി, മെഡികല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കുകയാണ് പതിവ്. എന്നാല്‍, ആര്‍ത്തവ അവധിക്ക് മെഡികല്‍ സര്‍ടിഫിക്കറ്റ് നല്‍കേണ്ട കാര്യമില്ല പകരം അപേക്ഷ മാത്രം നല്‍കിയാല്‍ മതി. 

കഴിഞ്ഞമാസം വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാന്‍  എംജി സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഡിഗ്രി, പി.ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവാവധി അനുവദിക്കാനാണ് മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായത്. 

ആദ്യമായി ആണ് സംസ്ഥാനത്ത് പഠനകാലയളവിനെ ബാധിക്കാത്ത രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കാന്‍ ഒരു സര്‍വകലാശാല തീരുമാനമെടുക്കുന്നത്. സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രൊഫഷനല്‍ കോഴ്‌സുകള്‍ (നോണ്‍ ടെക്‌നിക്കല്‍) എന്നിവയിലെ 18 കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണ് 60 ദിവസത്തെ പ്രസവ അവധി അനുവദിക്കുക. പ്രസവത്തിന് മുമ്പോ ശേഷമോ ഈ അവധി എടുക്കാം. പൊതു അവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉള്‍പ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യുബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും

അവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍:

  •     ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണത്തിന് മാത്രമാണ് അവധി അനുവദിക്കുക.
  •     ഒരു കോഴ്സിന്റെ കാലയളവില്‍ ഒരുതവണ മാത്രമാണ് അവധി എടുക്കാന്‍ കഴിയുക.
  •     പ്രസവ അവധിക്കൊപ്പം മറ്റ് അവധികള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
  •     പ്രസവ അവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്നു ദിവസം മുമ്പ് അപേക്ഷ നല്‍കണം.
  •     സെമസ്റ്ററിന് ഇടയില്‍ പ്രസവാവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്റെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും