തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് എല്‍.ഡി.എഫ് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബര്‍ 15-ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അപമാനകരമാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമാനമായി ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, സമൂഹത്തിലെ മറ്റു പ്രമുഖര്‍ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തില്‍ നവംബര്‍ രണ്ടാം തീയ്യതി തിരുവനന്തപുരത്ത് കണ്‍വെന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനത ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെ എതിര്‍ക്കണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പരസ്യപ്രചരണത്തിന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തില്‍  യോജിച്ച  പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന്  തീരുമാനിക്കാനുമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൈകടത്തുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. കേരളത്തിനു പുറമെ തമിഴിനാട്, പശ്ചിമ ബെംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഇടപെടലുകള്‍ സംഘപരിവാര്‍ നടത്തുന്നുണ്ട്. ഗവര്‍ണര്‍ വി.സി മാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അത് പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ നീക്കത്തിലൂടെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അമിതാധികാരത്തിന്റെ ദുരുപയോഗമാണെന്നും അത് നിയമവിരുദ്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.