ന്യുഡല്‍ഹി:നിയമലംഘനം ആരോപിച്ച്  രാജീവ് ഗാന്ധി ഫൗണ്ടെഷന്‍റെയും രാജീവ് ഗാന്ധി ചാരിറ്റിബിള്‍ ട്രസ്റ്റിന്‍റെയും എഫ്.സി.ആര്‍.എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഇവ.ആഭ്യന്തര മന്ത്രാലയമാണ് നടപടി പ്രഖ്യാപിച്ചത്.

1991 മുതല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രസ്റ്റുകളും വിദേശ സഹായം സ്വീകരിച്ചതില്‍ നിയമലംഘനം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് എംഎച്ച്എ 2020ല്‍ രൂപികരിച്ച സമിതിയുടെ അന്വേഷണത്തിനു ശേഷമാണ് നടപടി.വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലായിരുന്നു ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം.മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സണ്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ധനമന്ത്രി പി.ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് സ്ഥാപനത്തിലെ ട്രസ്റ്റിമാര്‍.

വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി നിഷേധിച്ചതിനൊപ്പം ട്രസ്റ്റുകളില്‍ എന്ത് ക്രമക്കേടാണ് ഉണ്ടായതെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.