വത്തിക്കാന്‍ സിറ്റി: വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോയുമായി ഫ്രാൻസിസ് മാർപാപ്പ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രണ്ടാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനും മെത്രാനും രക്തസാക്ഷിയുമായ ഐറേനിയസിനെ (ഇരണേവൂസ്‌) പാപ്പ വേദപാരംഗതനായി പ്രഖ്യാപിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പാപ്പ നടത്തിയത്. ‘ഐക്യത്തിന്റെ വേദശാസ്ത്രജ്ഞൻ’ എന്നായിരിക്കും അദ്ദേഹം ഇനി അറിയപ്പെടുക. അതേസമയം പുതിയ പ്രഖ്യാപനത്തോടെ കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ എണ്ണം 37 ആയി. കത്തോലിക്ക വിശ്വാസികളും, ഓർത്തഡോക്സ് വിശ്വാസികളും ഒരുപോലെ ആദരിക്കുന്ന വിശുദ്ധന്‍, ജ്ഞാനവാദം എന്ന പാഷണ്ഡതയ്ക്കെതിരെ ശക്തമായ സ്വരമുയര്‍ത്തിയിരിന്നു.

ഇന്നലെ ജനുവരി 21ന് നൽകിയ ഡിക്രി വഴിയാണ് വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം പാപ്പ നടത്തിയത്. “പൗരസ്ത്യദേശത്തുനിന്ന് വന്ന ലിയോണിലെ വിശുദ്ധ ഐറേനിയൂസ്, പാശ്ചാത്യദേശത്ത് എപ്പിസ്കോപ്പൽ ശുശ്രൂഷ നടത്തി: പൗരസ്ത്യ – പാശ്ചാത്യ ക്രൈസ്തവര്‍ തമ്മിലുള്ള ആത്മീയവും ദൈവശാസ്ത്രപരവുമായ പാലമായിരുന്നു അദ്ദേഹം. ദൈവത്തിൽനിന്നുവരികയും ഐക്യത്തിലേക്ക് വീണ്ടും സമന്വയിപ്പിച്ചുകൊണ്ട്, അനുരഞ്ജിപ്പിക്കുകയും ചെയ്യുന്ന സമാധാനത്തെയാണ് ഐറേനിയൂസ് എന്ന അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കുന്നത്. ഇക്കാരണങ്ങളാൽ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിന്റെ അഭിപ്രായം സ്വീകരിച്ച ശേഷം, എന്റെ അപ്പസ്തോലികഅധികാരം ഉപയോഗിച്ച് “ഐക്യത്തിന്റെ സഭാപണ്ഡിതൻ” എന്ന പേരിൽ സഭാപണ്ഡിതനായി അദ്ദേഹത്തെ ഞാൻ പ്രഖ്യാപിക്കുന്നു”- പാപ്പയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.