കോട്ടയം: കൈയില്‍ ആകെയുണ്ടായിരുന്നത് 500 രൂപ. അതിന് വീട്ടുസാധനം വാങ്ങണം, ബമ്ബര്‍ ലോട്ടറി വേണമെന്ന ഭാര്യയുടെ ആഗ്രഹവും സാധിച്ചു കൊടുക്കണം.

ഇന്നലെ രാവിലെ കടയില്‍ പോകുംവഴി ക്രിസ്തുമസ് പുതുവത്സര ബമ്ബറെടുത്ത സദാനന്ദന് ഒന്നുമാത്രമായിരുന്നു പ്രാര്‍ഥന, അടിക്കണേ ഭഗവാനേ…

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ്, ഉച്ചയ്ക്ക് ലോട്ടറി ഫലം വന്നപ്പോള്‍ സന്തോഷത്തോടൊപ്പം അമ്ബരപ്പുമായിരുന്നു കുടയംപടി മര്യാത്തുരുത്ത് ഓളിപ്പറമ്ബില്‍ സദന്‍ എന്ന സദാനന്ദന്. എക്‌സ്ജി 218582 എന്ന ടിക്കറ്റിന് പന്ത്രണ്ടു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ലഭിച്ചത്.

ലോട്ടറി ഫലം മാധ്യമങ്ങളില്‍ കണ്ടപ്പോഴാണ് ഭാര്യ രാജമ്മയോട് നമ്മുടെ ടിക്കറ്റ് നോക്കാന്‍ പറഞ്ഞത്. ആദ്യം വിശ്വസിക്കാനായില്ല. തുടര്‍ന്ന് മകന്‍ സനീഷിനെ വിവരം അറിയിച്ചു. ഉറപ്പിച്ച ശേഷമാണ് മറ്റുള്ളവരെ അറിയിച്ചത്.

സ്ഥിരം ലോട്ടറിയെടുക്കാറില്ല. നേരത്തെ 5,000 രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട്. നറുക്കെടുപ്പ് ദിവസമായിട്ടും ഭാര്യ രാജമ്മമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സദാനന്ദന്‍ ബമ്ബര്‍ ടിക്കറ്റെടുത്തത്. കുടയംപടി സ്വദേശി കുന്നേപ്പറമ്ബില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്. സദാനന്ദന് 68 വയസ്സായി. അന്‍പതു വര്‍ഷമായി പെയ്ന്റിങ് ജോലിയാണ്.

ഒരുപാട് കടമുണ്ട്, നല്ല വീട് വയ്ക്കണം, മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണം, സദാനന്ദന്‍ പറഞ്ഞു. മൂത്ത മകന്‍ സനീഷ് മംഗളം പ്രസ്സിലെ ജീവനക്കാരനാണ്. രണ്ടാമന്‍ സജയ് ടാക്‌സി ഡ്രൈവര്‍. ആശയും ചിപ്പിയും മരുമക്കള്‍.