ഒര്‍ലാണ്ടോ (ഫ്‌ളോറിഡ): ഒര്‍ലാണ്ടോ സെന്‍റ് എഫ്രേം സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അഹത്തുള്ള ബാവായുടെ ഓര്‍മപെരുന്നാള്‍ ജനുവരി 16 നു (ഞായര്‍) ആചരിക്കുന്നു.
എഡി 1599 ലെ ഉദയംപേരൂര്‍ സുന്നഹദോസിനെത്തുടര്‍ന്നു സുറിയാനിസഭയെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ പോര്‍ട്ടുഗീസുകാരില്‍ നിന്നും മലങ്കര സഭയെ രക്ഷിക്കുവാന്‍ സ്വജീവന്‍ ത്യജിച്ച പിതാവാണ് അന്ത്യോഖ്യായുടെ പരി .പാത്രിയര്‍ക്കീസ് ആയിരുന്നു മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഹിദായത് അള്ളാ അഥവാ അഹത്തുള്ള ബാവ .

1586 -ല്‍ ദയറ ജീവിതം ആരംഭിച്ച പിതാവ് 1595 -ല്‍ മെത്രാപ്പോലീത്തയായും 1597 ല്‍ മഫ്രിയാനയായും അതേ വര്‍ഷം തന്നെ അന്ത്യോഖ്യായുടെ നൂറ്റിരണ്ടാമത്തെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയായും വാഴിക്കപ്പെട്ടു . 1639 ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ സുറിയാനി ക്രിസ്ത്യാനികളെ സന്ദര്‍ശിക്കാന്‍ പോയ അദ്ദേഹം, അലക്സാന്‍ഡ്രിയന്‍ പാത്രിയര്‍ക്കീസിനെ കാണുകയും അലക്സാന്‍ഡ്രിയന്‍ പാത്രിയര്‍ക്കീസ് മലങ്കരയില്‍നിന്നും വഴിതെറ്റിവന്ന ഒരു എഴുത്ത്, പരിശുദ്ധ പിതാവിനെ കാണിക്കുകയും ചെയ്തു .പ്രസ്തുത എഴുത്തില്‍നിന്നും മലങ്കരയിലെ പീഡനങ്ങളുടെയും സുറിയാനിസഭയുടെയും ദൈന്യാവസ്ഥ പരിശുദ്ധ പിതാവ് മനസിലാക്കുകയും മെത്രാന്മാരില്ലാതെ വിഷമിക്കുന്ന മലങ്കര സഭയെ രക്ഷിക്കുവാന്‍ സ്വയം ഇറങ്ങി പുറപ്പെടുകയും ചെയ്തു .

1652 ല്‍ കറാച്ചി വഴി മൈലാപ്പൂരിലെത്തിയ പരിശുദ്ധ പിതാവിനെ പോര്‍ട്ടുഗീസ് അധികാരികള്‍ തടവിലാക്കുകയും ചെയ്തു .മൈലാപ്പൂരില്‍ വിശുദ്ധ തോമാശ്ലീഹായുടെ കബറിടത്തില്‍ തീര്‍ഥാടനത്തിനുപോയി മടങ്ങി വരുന്ന രണ്ടു സുറിയാനി ക്രിസ്ത്യാനികളായ ശെമ്മാശന്മാരെ കണ്ടുമുട്ടുകയും താന്‍ അന്ത്യോക്യയുടെ പാത്രിയര്‍ക്കീസ് ആണെന്നും മലങ്കരയിലെ സുറിയാനിക്രിസ്ത്യാനികളുടെ രക്ഷയ്ക്കായാണ് വന്നതെന്നും അറിയിച്ചു . ഈ വാര്‍ത്ത കാട്ടുതീപോലെ മലങ്കരയില്‍ പടരുകയും പരിശുദ്ധ പിതാവിനെ രക്ഷിക്കണമെന്ന് മലങ്കര സുറിയാനിക്രിസ്ത്യാനികള്‍ ഒന്നടങ്കം തീരുമാനിക്കുകയും ചെയ്തു .

അങ്ങനെയിരിക്കെ പരിശുദ്ധ പിതാവിനെയും വഹിച്ചുകൊണ്ട് ഗോവയിലേക്ക് പോകുന്ന കപ്പല്‍ കൊച്ചി തുറമുഖത്തു അടുത്തിരിക്കുന്നു എന്ന വാര്‍ത്ത പരക്കുകയും ഏകദേശം 25000 സുറിയാനി ക്രിസ്ത്യാനികള്‍ കൊച്ചി കോട്ട വളയുകയും ചെയ്തു. ഇതറിഞ്ഞ ക്രൂരന്മാരായ പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ പരിശുദ്ധ പിതാവിനെ കഴുത്തില്‍ കല്ലുകെട്ടി അറബിക്കടലില്‍ തള്ളിയിട്ടു മുക്കികൊല്ലുകയും ചെയ്തു . ഇതിനെതുടര്‍ന്നു രോഷാകുലരായ സുറിയാനി ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരിയിലെ കുരിശിന്മേല്‍ നാലുദിക്കിലേക്കും കയര്‍ വലിച്ചുകെട്ടി അതില്‍ തൊട്ടുകൊണ്ടു “ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്ബരകളും ഉള്ളടത്തോളം കാലം റോമാ നുകത്തിനു കീഴ്പ്പെടില്ലെന്നും ആയുഷ്കാലം മുഴുവന്‍ അന്ത്യോഖ്യ സിംഹാസനത്തിനു കീഴ്‌പ്പെട്ടു ജീവിക്കുമെന്നും’ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടെ നേതൃത്വത്തില്‍ 1653 ജനുവരി മൂന്നിനു സത്യം ചെയ്തു . ഇതു കൂനന്‍ കുരിശു സത്യം എന്ന നാമത്തില്‍ സഭാചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു .

യേശുക്രിസ്തു മാനവകുലത്തിനുവേണ്ടി സ്വന്ത ജീവന്‍ ത്യജിച്ചതുപോലെ സുറിയാനി സഭാ മക്കള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ച പരിശുദ്ധ പിതാവ് സഭാ ചരിത്രത്തില്‍ എന്നും ഒരു രക്ഷകനായി അനുസ്മരിക്കപ്പെടും .

ഞായര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ഫാ.പോള്‍ പറമ്ബാതിന്‍റെ കാര്‍മികത്വത്തില്‍ പ്രഭാതപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന എന്നിവ നടക്കും. തുടര്‍ന്നു കൈമുത്ത് നേര്‍ച്ചവിളമ്ബ് എന്നിവയോടുകൂടി ഓര്‍മ്മ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും .

വിവരങ്ങള്‍ക്ക്: ഫാ .പോള്‍ പറമ്ബാത്ത് (വികാരി ) 6103574883, ബിജോയ് ചെറിയാന്‍ (ട്രസ്റ്റി) 4072320248 , എന്‍ .സി .മാത്യു (സെക്രട്ടറി ) 4076019792 .