തിരുവനന്തപുരം: വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനു വിദേശ സർവകലാശാല നൽകിയ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും നേരിട്ടു ഹാജരാക്കാൻ ലോകായുക്ത ഉത്തരവ്. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി പരിഗണിക്കവേയാണ് ലോകായുക്ത ഉത്തരവ്.
കേരളത്തിൽ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ വിദേശ സർവകലാശാല എങ്ങനെ അറിയാനാണെന്നു ഷാഹിദയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. വിദേശ സർവകലാശാലയിലെ ഒരു മലയാളിയാണ് ശിപാർശ ചെയ്തതെന്ന് അഭിഭാഷകൻ മറുപടി നൽകി. ഹർജി പരിഗണിക്കുവാനുള്ള അവകാശം ലോകായുക്തയ്ക്ക് ഇല്ലെന്നും വാദിച്ചു. എന്നാൽ ലോകായുക്ത നിയമത്തിൽ ഇതിനുള്ള ഉത്തരം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
വിദ്യാഭ്യസ യോഗ്യതകൾ വ്യാജമായതു കൊണ്ടാണ് ഷാഹിദ രേഖകൾ കോടതിയിൽ ഹജരാക്കാതെ പകർപ്പുകൾ ഹാജരാക്കുന്നതെന്നു പരാതിക്കാരി അഖില ഖാൻ കോടതിയിൽ വാദിച്ചു. വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ലോകായുക്ത പരിഗണിക്കുന്നത്. കേസ് അടുത്ത മാസം ഒന്പതിനു കോടതി വീണ്ടും പരിഗണിക്കും.