ന്യൂയോർക്ക് ∙ അമേരിക്കയിലും കേരളത്തിലുമുള്ളവർക്ക് മുഖവുര ആവശ്യമില്ലാത്ത സംഘടനയാണ് ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്). പ്രതിസന്ധിഘട്ടങ്ങളിലും മലയാളികളുടെ മുന്നോട്ടുള്ള മികച്ച ജീവിതത്തിനും എന്നും കൈത്താങ്ങായി ഫോമയുണ്ടായിരുന്നു. വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനങ്ങളിലൂടെ ഫോമ മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. പുതിയ നേതൃത്വത്തിന്റെ കീഴിലും ഫോമ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഏറ്റവും ഒടുവിൽ ശനിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുകയാണ് ഫോമ. ഇതുമായി ബന്ധപ്പെട്ട ഫണ്ട് റൈസിങ് ആരംഭിച്ചു കഴിഞ്ഞു.
ഫോമ ഇതുവരെ നടത്തിയ പദ്ധതികൾ ജനങ്ങൾ നേരിട്ട് അനുഭവിച്ചതാണ്. കഷ്ടപ്പെടുന്ന ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പം എപ്പോഴും ഫോമയുണ്ടാകും. അതിന്റെ അടുത്ത ഘട്ടമായുള്ള പരിപാടിയാണ് 14 ദിവസത്തിനുള്ളിൽ ഫോമ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായം ആവശ്യമുള്ളവർക്ക് അത് നേരിട്ട് എത്തിക്കുകയാണ്. 14 ദിവസത്തിനുള്ളിൽ 22 പരിപാടികളാണ് ഫോമയുടെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നത്. കേരളപിറവി ആഘോഷത്തോടെ ഇത് സമാപിക്കും. എല്ലാം സാധാരണ ജനങ്ങൾക്ക് വലിയ സഹായം നൽകുന്നവയാണ്.
ഈ മാസം 19ന് രാവിലെ കോട്ടയം സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ട സഹായത്തിനായി രണ്ടു ലക്ഷം രൂപയുടെ സാധനങ്ങൾ നൽകിക്കൊണ്ടാണ് പദ്ധതികൾ തുടങ്ങുന്നത്. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരിക്കും. അന്നു തന്നെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കോട്ടയം മെഡിക്കൽ കോളജിന് വെന്റിലേറ്റർ നൽകും. എട്ടു ലക്ഷം രൂപവരുന്ന വെന്റിലേറ്റർ ഡിട്രോയിഡിലെ കേരള ക്ലബാണ് സമ്മാനിക്കുന്നത്. ഏതാണ്ട് പതിമൂന്നോളം വെന്റിലേറ്ററുകളാണ് ഇതുവരെ ഫോമ കേരളത്തിൽ വിതരണം ചെയ്തിട്ടുള്ളത്. ആറ് വെന്റിലേറ്ററുകൾ ഉടൻ നൽകാനും പദ്ധതിയുണ്ട്.
മല്ലപ്പള്ളിയിലെ ഷാലോം കാരുണ്യ ഭവന് സംഭാവന, തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റർ നൽകുക, കടപ്രയിലെ ഫോമ വില്ലേജ് സന്ദർശനം, പുതിയ വീട് വച്ചുനൽകാൻ സഹായം, ഇടുക്കിയിലെ ആശുപത്രിയിൽ വെന്റിലേറ്റർ നൽകൽ, ചികിൽസാ സഹായം തേടിയ തിരുവല്ലയിലെ പെൺകുട്ടിയെ സന്ദർശിക്കുക, ഏതാണ്ട് 60 ലക്ഷം രൂപയാണ് ഇവരുടെ ചികിൽസയ്ക്ക് ഫോമ നൽകിയത് എന്നിവ അടുത്ത ദിവസങ്ങളിൽ നടക്കും.
ഫോമ എന്നും വ്യത്യസ്തം
2008ൽ രൂപീകൃതമായ പ്രവാസി മലയാളി സംഘടനയാണ് ഫോമ. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന ഞാൻ 12 വർഷത്തിനു ശേഷമാണ് പ്രസിഡന്റാകുന്നത്. ഇതിൽ നിന്നും തന്നെ ഒരു കാര്യം വ്യക്തമാണ് ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങാതെ എല്ലാവർക്കും അവസരം നൽകുന്നുവെന്നതാണ്. ഈ കാര്യം തന്നെയാണ് മറ്റു സംഘടനകളിൽ നിന്നും ഫോമയെ വ്യത്യസ്തമാക്കുന്നത്. വിമൻസ് ഫോറം, യൂത്ത് ഫോറം, സീനിയർ ഫോറം, അഡ്‍വൈസറി കൗൺസിൽ, ജുഡീഷ്യൽ കൗൺസിൽ, കംപ്ലയിന്റ്സ് കൗണിൽ തുടങ്ങി നിരവധി കമ്മിറ്റികൾ ഉള്ള വളരെ ബൃഹത്തായ സംഘടനയാണ് ഫോമ. കലിഫോർണിയ മുതൽ കാനഡവരെ ഏതാണ്ട് എൺപതോളം ഓർഗനൈസേഷനുണ്ട്.
ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശസ്തമാണ്. തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കുട്ടികൾക്കായി ഒരു വാർഡ് തന്നെ ഫോമ പണിതു നൽകിയിരുന്നു. 2018ൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ആദ്യാവസാനം സഹായ ഹസ്തവുമായി ഫോമയുണ്ടായിരുന്നു. കടപ്രായിലും നിലമ്പൂരും പറവൂരുമെല്ലാം നിരവധി പേർക്ക് വീടുകൾ വച്ചു നൽകി. ഫോമ വില്ലേജ് എന്ന പേരിൽ കടപ്രയിൽ 36 വീടുകൾ നിർമിച്ചത് സംസ്ഥാന സർക്കാരിനുപോലും മാതൃകയായ പദ്ധതിയായിരുന്നു. ഇനിയൊരു പ്രളയം വന്നാലും വെള്ളം കയറാത്ത നിലയിലാണ് ഈ വീടുകൾ പണികഴിപ്പിച്ചത്. കേവലം വീടുകൾ നിർമ്മിച്ചു നൽകി അവരെ ഉപേക്ഷിക്കാതെ കാര്യങ്ങളിൽ ഇടപെടുകയും പിന്നീടു വേണ്ട സഹായങ്ങൾ എത്തിക്കാനും ഫോമ മറന്നില്ല.
വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ രണ്ട് പരിപാടികളാണ് പ്രധാനമായും ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ വിധവകളായ സ്ത്രീകളുടെ പഠിക്കുന്ന മക്കൾക്ക് വിദ്യാഭ്യാസത്തിനായി 1000 ഡോളർ വീതം 100 പേർക്ക് നൽകുന്ന പദ്ധതി പ്രധാനമാണ്. കൂടാതെ മയൂഖം എന്ന പേരിൽ ഒരു ബ്യൂട്ടി പേജും നടത്തുന്നു. യുവാക്കളുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകളും കോളജുകളുമായി ബന്ധപ്പെട്ടും വിവിധ പരിപാടികൾ ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
അമേരിക്കയുടെ സമസ്ത മേഖലകളിലും സഹായവുമായി ഫോമ എത്തുമ്പോഴും ഒരിക്കൽ പോലും കേരളത്തെ വിട്ടുപോകുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തെ നെഞ്ചോട് ചേർത്തുപിടിച്ചാണ് ഫോമയുടെ ഓരോ പ്രവർത്തനങ്ങളും. ഏറ്റവും ഒടുവിൽ കോവിഡ് കേരളത്തിലും വലിയ ആശങ്ക വിതച്ചപ്പോൾ സഹായവുമായി ഫോമ സജീവമായി രംഗത്തുണ്ടായിരുന്നു. കേരളത്തിന് ആ സമയത്ത് ഏറ്റവും ആവശ്യമുണ്ടെന്ന് തോന്നിയ കാര്യങ്ങൾ ഫോമ എത്തിക്കുകയും ചെയ്തു.
മുന്നിൽ നിരവധി പദ്ധതികൾ
മികച്ചൊരു ടീമുമായാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. എനിക്കു പുറമേ ഫോമാ ദേശീയ നിർവ്വാഹക സമിതി അംഗങ്ങളായ ടി. ഉണ്ണികൃഷ്‌ണൻ (ജനറൽ സെക്രട്ടറി), തോമസ് ടി ഉമ്മൻ (ട്രഷറർ), പ്രദീപ് നായർ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട്ട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവിൽ (ജോയിന്റ് ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികളാണ് ഫോമ നടപ്പിലാക്കുന്നത്. ഇനിയും നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
വിവിധ രീതിയിലുള്ള ധനസഹായങ്ങളും നടക്കുന്നു. ഫോമയുടെ സ്വപ്ന പദ്ധതിയായ പത്തനാപുരത്തെ ഫോമ വില്ലേജിന്റെ തറക്കല്ലിടലും ഇത്തവണ നടക്കും. 31നാണ് ഈ പരിപാടി. 16 വീടുകളാണ് ഇവിടെ ഫോമ നിർമിച്ച് നൽകുക. മന്ത്രി ബാലഗോപാലാണ് തറക്കല്ലിടുന്നത്. മറ്റൊരു പ്രധാന പരിപാടി ഫോമയുടെ ഏഴാമത് ഇന്റർനാഷനൽ കൺവെൻഷനാണ്. മെക്സിക്കോയിലെ ക്യാൻപൂർ എന്ന സ്ഥലത്താണ് പരിപാടി. 2022 സെപ്റ്റംബർ 2 മുതൽ അഞ്ചുവരെയാണ് ഇത് നടക്കുക. മേയ് മാസത്തിൽ ഫോമ നിർമിക്കുന്ന വീടുകളുടെ താക്കോൽ ദാനവും 100 കുട്ടികൾക്ക് 1000 ഡോളർ വച്ചുള്ള പദ്ധതിയും ഫോമയുടെ ബിസിനസ് മീറ്റും കേരള കൺവെൻഷൻ എന്നിവയും നടക്കും.