തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം കുതിച്ചുയരുന്നത് ആശങ്കയുണ്ടാക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇരുപതിനായിരത്തിന് മുകളില്‍ ആണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണം ഉയരുന്നത് മാത്രമല്ല കൊവിഡ് മരണങ്ങളും ഉയരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

131 കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് മരണങ്ങള്‍ 156 ആയിരുന്നു. ഈ മാസം ഇതുവരെയുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം നൂറില്‍ താഴെ കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത് ഏഴ് ദിവസം മാത്രമായിരുന്നു.

16457 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ സംഭവിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത് 60 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കാണ്. ഏറ്റവും കൂറവ് മരണം 17 വയസ്സ് വരെ പ്രായമുളളവര്‍ക്കിടയിലാണ്. ഒന്നാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന ഘട്ടത്തിലും മരണത്തെ പിടിച്ച്‌ നിര്‍ത്താന്‍ കേരളത്തിന് സാധിച്ചിരുന്നു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 17,761 പേര്‍ രോഗമുക്തി നേടി. 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 31,60,804 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.