ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആശു യാദവ് എന്ന മാധ്യമപ്രവർത്തകനാണ് മരിച്ചത്. കാൺപൂരിലാണ് സംഭവം . ശ്വാസംമുട്ടി മരിച്ചനിലയിൽ പിൻസീറ്റിലായിരുന്നു മൃതദേഹമെന്ന് ബാറ പൊലീസ് പറഞ്ഞു.
ജനുവരി ഒന്നിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ബാര പൊലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാത കാർ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ പിൻസീറ്റിലായിരുന്നു മൃതദേഹം. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തിയതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും കാൺപൂർ സൗത്ത് എസ്.എസ്.ബി ദീപക് കപൂർ പറഞ്ഞു.
കൊലപാതകമാണോ എന്ന കാര്യം വ്യക്തമല്ല. മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ പറയാനാകൂവെന്നും പൊലീസ് അറിയിച്ചു.