കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹീം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇബ്രാഹീം കുഞ്ഞിനെ ചോദ്യം ചെയ്തത്. ചന്ദ്രിക ദിന പത്രത്തില്‍ പണം നിക്ഷേപിച്ച സംഭവത്തിലാണ് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്ന് ഇബ്രാഹീം കുഞ്ഞ് വ്യക്തമാക്കി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേിന്‍റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മുന്‍ മന്ത്രിയെ ചോദ്യം ചെയ്തത്.

പാലാരിവട്ടം പാലം നിര്‍മാണത്തിലൂടെ അനധികൃതമായി സമ്പാദിച്ച തുക മുസ്ലിംലീഗിന്‍റെ മുഖപത്രമായ ദിനപത്രത്തിന്‍റെ അക്കൗണ്ടിലൂടെ പത്ത് കോടി രൂപയുടെ കള്ളപ്പണം മാറ്റിയെടുത്തുവെന്നാണ് കേസ്. കളമശ്ശേരി സ്വദേശ് ഗിരീഷ് ബാബുവാണ് വികെ ഇബ്രാഹീം കുഞ്ഞിനെതിരെ പരാതി നല്‍കിയത്. നോട്ട് നിരോധനത്തിന് പിന്നാലെ 2016 നവംബര്‍ 15 ന് അന്നത്തെ വ്യവസായിക മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞ് ഡയറക്ടറായിരുന്ന കോഴിക്കോട്ടെ പ്രസിദ്ധീകരണ സ്ഥാപനത്തിന്‍റെ പഞ്ചാപ് നാഷണല്‍ ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് 10 കോടി രൂപ മാറ്റിയെന്നാണ് കേസ്.

പി.എ അബ്ദുള്‍ സമീര്‍ എന്നയാളായിരുന്നു ഇത്രയധികം തുക മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. വിജിലന്‍സിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ ഗിരീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.