ആന്ധ്രാപ്രദേശില്‍ വയോധിക, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി റിപ്പോര്‍ട്ട്. പഴയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ച് വയോധിക മൃതദേഹം കത്തിച്ചതായാണ് പോലീസ് പറയുന്നത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പട്ടിക്കോണ്ടയില്‍ ഇന്നലെയാണ് സംഭവം നടന്നത്.

അതേസമയം മാരകമായ അസുഖത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൃഷ്ണയ്യ മരിച്ചതെന്നും അയല്‍വാസികളാരും സഹകരിക്കില്ലെന്നു കരുതി മൃതദേഹം വീട്ടില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നെന്നുമാണ് വയോധികയായ ലളിത പോലീസിനോട് പറഞ്ഞത്. അയല്‍വാസികള്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയപ്പോളേക്കും മൃതദേഹം 80 ശതമാനത്തോളം കത്തിയിയിരുന്നതായി പോലീസ് പറഞ്ഞു.

‘ഉച്ചയ്ക്ക് 12 മണിയോടെയാണ് ഞങ്ങള്‍ സ്ഥലത്തെത്തിയത്. അപ്പോഴേക്കും മൃതശരീരം 80% വരെ കത്തിയിരുന്നു’ പട്ടിക്കൊണ്ട അര്‍ബന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുരളി മോഹന്‍ പറഞ്ഞു. അന്വേഷണത്തില്‍ പി ഹരികൃഷ്ണ പ്രസാദിന്റെ (63) മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഭാര്യ ലളിതയാണ് അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത്.

‘ലളിതയുടെ മൊഴിയനുസരിച്ച്, രാവിലെ 9:30 ഓടെയാണ് അദ്ദേഹം മരണപ്പെട്ടതായി കണ്ടത്. അയല്‍വാസികള്‍ അന്തിമ കര്‍മ്മത്തില്‍ പങ്കെടുക്കില്ലെന്ന് കരുതി അവള്‍ വീട്ടിലെ പുസ്തകങ്ങളെല്ലാം അദ്ദേഹത്തിന്റെ ദേഹത്ത് വെച്ച് കത്തിച്ചു. അവര്‍ മാനസികമായി ശരിയായ അവസ്ഥയിലെല്ലെന്ന് തോന്നുന്നു. ഇരുവരുമാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.’  പോലീസ് പറഞ്ഞു. 

ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറാണ്, മറ്റൊരാള്‍ ലണ്ടനിലാണ്. ഭര്‍ത്താവിന്റെ മരണം മൂലമുണ്ടായ പരിഭ്രാന്തിയിലാവാം ലളിത ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തതെന്നും ഊഹാപോഹങ്ങളുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.