സമൂഹമാധ്യമങ്ങളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം നടന്നത്. ഞായറാഴ്‌ച രാത്രിയാണ് 38കാരനായ യുവാവ് ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ദിണ്ടുഗൽ സ്വദേശിയായ അമൃതലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്‌ത് വരികയായിരുന്നു ഇയാൾ.
ഇയാളുടെ ഭാര്യ ചിത്ര ഒരു ഗാർമെന്റ് ഫാക്‌ടറിയിൽ ജോലി ചെയ്യുകയായിരുന്നു, അവർക്ക് ടിക് ടോക്കിലും ഇൻസ്‌റ്റഗ്രാമിലും റീലുകൾ പോസ്‌റ്റ് ചെയ്യുന്ന ശീലമുണ്ടായിരുന്നു. റീലുകൾ പോസ്‌റ്റുചെയ്യുന്ന ശീലത്തിന്റെ പേരിൽ അമൃതലിംഗം ചിത്രയുമായി നിരവധി തവണ വഴക്കിടുകയും, അവയ്‌ക്കായി കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് പരാതിപ്പെടുകയും ചെയ്‌തിരുന്നു.
കൂടുതൽ ഫോളോവേഴ്‌സും കോൺടാക്‌റ്റുകളും നേടിയത്തോടെ അഭിനയത്തിലേക്ക് കടക്കാൻ ചിത്ര തീരുമാനിച്ചു. രണ്ടുമാസം മുമ്പാണ് ഇവർ ചെന്നൈയിലേക്ക് പോയത്. അവരുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ 33.3K ഫോളോവേഴ്‌സ് ആണുണ്ടായിരുന്നത്. കഴിഞ്ഞയാഴ്‌ചയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവർ തിരിച്ചെത്തിയത്. ചടങ്ങിന് ശേഷം ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്ന അവരെ അമൃതലിംഗം തടയുകയിരുന്നു.
തുടർന്ന് ഞായറാഴ്‌ച രാത്രി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും അത് സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. പിന്നീട് ഷാൾ ഉപയോഗിച്ച് അമൃതലിംഗം ചിത്രയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിഭ്രാന്തനായ ഇയാൾ തന്നെയാണ് മകളെ വിളിച്ചു കാര്യം പറഞ്ഞത്. ഇവർ എത്തുമ്പഴേക്കും ചിത്ര മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.