തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാംസമ്മാനം വിരൽത്തുമ്പിലൂടെ ഒഴുകിപ്പോയ രഞ്ജിതയ്ക്ക് അതേ നമ്പറിൽ സമാശ്വാസ സമ്മാനം ലഭിച്ചു. കുടപ്പനക്കുന്ന് ഇരപ്പുകുഴി എസ്.ആർ.എ.41-ൽ എസ്.പി. ഫോർട്ട് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ രഞ്ജിത വി.നായർക്കാണ് അഞ്ചുലക്ഷത്തിന്റെ സമാശ്വാസസമ്മാനം ലഭിച്ചത്. ആദ്യമായാണ് ലോട്ടറി ടിക്കറ്റെടുക്കുന്നത്.

ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ടിക്കറ്റ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറിയിൽ വിൽപ്പനയ്ക്കുവെച്ചിരുന്ന ദൃശ്യം കഴിഞ്ഞ ദിവസം ചാനൽ പുറത്തുവിട്ടിരുന്നു. വളയണിഞ്ഞ കൈകൾ ആ ടിക്കറ്റിൽ തൊടുന്നതും പിന്നീട് അടുത്തുള്ള ടിക്കറ്റ് തിരഞ്ഞെടുക്കുന്നതുമായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്.

രഞ്ജിതയുടേതായിരുന്നു ഈ കൈകൾ. ഭാഗ്യം വഴിമാറിപ്പോകുന്ന ദൃശ്യം കാഴ്ചക്കാരിൽ ആശ്ചര്യം ജനിപ്പിച്ചിരുന്നു. ടി.ജെ.750605 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചപ്പോൾ തൊട്ടടുത്ത ടിക്കറ്റ് ടി.ജി. സീരീസിൽ അതേ നമ്പരിലുള്ളതായിരുന്നു. ഈ ടിക്കറ്റാണ് രഞ്ജിതയെടുത്തത്.

ടിക്കറ്റ് എടുത്തപ്പോൾ മുതൽ നമ്പർ മനസ്സിൽ മായാതെ കുറിച്ചിട്ടിരുന്നു. ഫലം പുറത്തുവന്ന ഞായറാഴ്ച ഭാഗ്യം വഴുതിമാറിയെന്ന് അറിഞ്ഞെങ്കിലും രഞ്ജിത സമാശ്വാസസമ്മാനം ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് ഹാജരാക്കി. അഞ്ചുലക്ഷം രൂപയിൽ നികുതി കുറച്ചുള്ള 3,15,000 രൂപ വികാസ്ഭവൻ സബ് ട്രഷറിയിലേക്ക് മാറ്റുകയും ചെയ്തു. പ്ലംബറായ ബി.വിനുവാണ് ഭർത്താവ്. വിദ്യാർഥിയായ മാളവിക മകളുമാണ്.

ബമ്പർ നറുക്കെടുപ്പിൽ 25 കോടി രൂപയുടെ ഒന്നാംസമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപും തിങ്കളാഴ്ച ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് ഹാജരാക്കി. ഞായറാഴ്ച രാത്രി കനറാ ബാങ്ക് മണക്കാട് ശാഖയിലെ ലോക്കറിലാണ് ടിക്കറ്റ് സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് ഭാര്യ മായ, സഹോദരി സുജയ സതീശൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം ഡയറക്ടറേറ്റിൽ ടിക്കറ്റ് ഹാജരാക്കാൻ എത്തിയത്. മതിയായ രേഖകൾ ഹാജരാക്കിയാൽ സമ്മാനത്തുക ഉടൻ കൈമാറുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.