കോഴിക്കോട്:ചേവായൂർ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനുസമീപത്തെ കടയിൽനിന്ന് 1,59,390 രൂപയും 114 വാഹന ആർ.സി.കൾ ഉൾപ്പെടെ ആർ.ടി.ഒ. ഓഫീസിൽ മാത്രം സൂക്ഷിക്കേണ്ട 145 രേഖകളും വിജിലൻസ് പരിശോധനയിൽ കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ വിജിലൻസ് എസ്.പി. പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻക്രമക്കേടുകൾ വ്യക്തമാക്കുന്നനിലയിൽ പണവും രേഖകളും കണ്ടെടുത്തത്. 19 ഡ്രൈവിങ് ലൈസൻസുകൾ, 12 പെർമിറ്റുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ഓൺലൈൻ ഓട്ടോ കൺസൾട്ടൻസി’ എന്നപേരിൽ ലൈസൻസോ, അനുമതിയോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന കടയിൽനിന്നാണ് രേഖകൾ പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി രബി ചന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കടയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. പിടിച്ചെടുത്തവയിൽ ചിലത് ആർ.ടി. അധികൃതർ ഒപ്പിട്ട രേഖകളാണ്. ക്രമക്കേടിന്റെ ഗൗരവം മനസ്സിലാക്കി ട്രാൻസ്പോർട്ട് കമ്മിഷണർ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സംഭവം സംബന്ധിച്ച് വിജിലൻസ് കേസെടുത്തു. ആർ.ടി.ഒ. ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നത് വ്യക്തമായെന്ന് വിജിലൻസ് അധികൃതർ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ആർ.ടി.ഒ. ഓഫീസ് ഉദ്യോഗസ്ഥർക്ക് സംഭവവുമായി ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ സൂചന വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ആർ.സി. ഉടമസ്ഥത മാറ്റുന്നതിനും വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിനും മറ്റുമുള്ള ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്.

സെപ്റ്റംബർ അഞ്ചിന് സംസ്ഥാനത്തെ വിവിധ ആർ.ടി.ഒ. ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിൽ ജില്ലയിൽ വ്യാപകക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനുമുമ്പ് നടത്തിയ റെയ്ഡുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. അഴിമതിയും ഗുരുതര കുറ്റകൃത്യങ്ങളും നടത്തിയത് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാവുന്നതായി ആക്ഷേപമുണ്ട്.