പാകിസ്താനിലെ ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 ഭീകരവാദികൾ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. പാകിസ്താനിലെ മുൻ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യ അതിർത്തി കടന്നെത്തി യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് ആരോപിച്ചതിനൊപ്പമാണ് 300 ഭീകരർ കൊല്ലപ്പെട്ടതായി ആഘാ ഹിലാലി വെളിപ്പെടുത്തിയത്. ഒരു ഉറുദി ടെലിവിഷൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2019 ഫെബ്രുവരിയിലാണ് ബലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായായിരുന്നു ബലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണം. ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു പാക് നിലപാട്. ഇതിന് വിരുദ്ധമായാണ് ആഘാ ഹിലാലിയുടെ വെളിപ്പെടുത്തൽ. ടെലിവിഷൻ ചർച്ചകളിൽ സാധാരണയായി പാകിസ്താൻ സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയുടെ തുറന്നു പറച്ചിൽ തിരിച്ചടിയായിരിക്കുകയാണ്.