നാ​ഗ്പുർ: ലക്ഷങ്ങളുടെ സ്ഥല തട്ടിപ്പിന് ഇരയായി ഇന്ത്യൻ ക്രിക്കറ്റ് താരം ഉമേഷ് യാദവ്. തന്റെ സ്വന്തം നാടായ നാ​ഗ്പുരിൽ 44 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് താരം ഇരയായത്. സുഹൃത്തും പിന്നീട് മാനേജറും ആയി മാറിയ ശൈലേഷ് താക്കറെയ്ക്കെതിരെ ഉമേഷ് യാദവ് നൽകിയ പരാതിയിൽ പൊലീസ് കേസ് എ‌ടുത്തിട്ടുണ്ട്. കൊറാഡി സ്വദേശിയാണ് ശൈലേഷ്. ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യം ആവുകയും രാജ്യാന്തര തരലത്തിലും മിന്നും പ്രകടനങ്ങളും പുറത്തെടുത്ത ഉമേഷ് യാദവ് തിരക്കുകൾ കൂടിയതോടെയാണ് ശൈലേഷിനെ 2014 ജൂലൈയിൽ മാനേജറായി നിയമിക്കുന്നത്.

സുഹൃത്ത് കൂടിയായിരുന്ന ശൈലേഷ്, ഉമേഷിന്റെ വിശ്വസ്തനായി മാറി. താരത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്നത് ശൈലേഷ് ആയിരുന്നു. പിന്നീട് നാ​ഗ്പുരിൽ ഒരു സ്ഥലം വാങ്ങുന്നതിനായി ഉമേഷ് ശൈലേഷിന്റെ സഹായം തേടി. ഒരു സ്ഥലം കണ്ടെത്തി ശൈലേഷ് ഉമേഷിനെ വിവരം അറിയിക്കുകയും ചെയ്തു. 44 ലക്ഷം രൂപയാണ് സ്ഥലത്തിന്റെ വിലയെന്നാണ് ശൈലേഷ് ഉമേഷിനെ അറിയിച്ചത്.

ഇതോടെ 44 ലക്ഷം രൂപ ഉമേഷ് ശൈലേഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകി സ്ഥലം വാങ്ങുന്നതിനായി നിർദേശിച്ചു. പക്ഷേ, ശൈലേഷ് സ്ഥലം വാങ്ങിയത് സ്വന്തം പേരിലാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. തന്റെ പേരിലേക്ക് സ്ഥലം മാറ്റണമെന്ന് ഉമേഷ് ആവശ്യപ്പെട്ടെങ്കിലും ശൈലേഷ് തയാറായില്ല.

പണവും തിരികെ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. ഇതോടെ കൊറാഡി പൊലീസ് സ്റ്റേഷനിൽ ഉമേഷ് യാദവ് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ), 420 (വഞ്ചന, അതുവഴി സത്യസന്ധമല്ലാത്ത വസ്തു കൈമാറൽ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.