തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രണക്കേസിലെ അന്വേഷണ ഏകോപനത്തിലുണ്ടായത് വലിയ വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. ഇന്നലെ പ്രതികള്‍ കോടതിയിലെത്തിപ്പോഴാണ് ഹൈക്കോടതി ഉത്തരവിന്‍റെ കാര്യം പൊലീസ് അറിയുന്നത്. പ്രതികള്‍ കോടതിയിൽ കീഴടങ്ങിയപ്പോള്‍ ഇവർക്കായി തമിഴ്നാട്ടിൽ തിരിച്ചിൽ നടത്തുകയായിരുന്നു പൊലീസ്.

തലസ്ഥാനത്ത് ഗുണ്ടാ ആക്രണക്കേസിലെ അന്വേഷണ ഏകോപനത്തിലുണ്ടായ ഗുരുതര പാളിച്ചയാണ് പുറത്തുവരുന്നത്. ഓം പ്രകാശിൻെറ കൂട്ടാളികളും മുഖ്യപ്രതികളുമായ ആരിഫും ആസിഫും ജോമോനും രജ്ഞിത്തുമാണ് ഹൈക്കോടതിയെ മുൻകൂർജാമ്യാപേക്ഷയുമായി സമീപിച്ചത്. വെള്ളിയാഴ്ച അപേക്ഷ തള്ളിയ കോടതി അടുത്ത ദിവസം കീഴടങ്ങാൻ നിർദ്ദേശിച്ച കാര്യം പേട്ട പൊലീസ് അറിഞ്ഞില്ല. ജാമ്യാപേക്ഷ തള്ളിയ കാര്യം സർക്കാർ അഭിഭാഷകനോ ഹൈക്കോടതിയിലെ ലൈസനിംഗ് ഓഫീസറോ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

ഇന്നലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള മജിസ്ട്രേറ്റ് കോടതിയിലെ പത്തേമുക്കാലിന് പ്രതികളെത്തി കീഴടങ്ങിയ ശേഷമാണ് പൊലീസ് വിവരമറിയുന്നത്. പ്രതികള്‍ ഒളിവിലിരിക്കുമ്പോഴും ഉന്നതരുടെ ബന്ധുക്കളുമായി നിരന്തമായി വിളിച്ചത് പുറത്തായതോടെയാണ് പെട്ടന്നുള്ള കീഴടങ്ങലെന്നും അറിയുന്നു. ഉന്നതരിലേക്കുള്ള അന്വേഷണം കൂടുതൽ മുറുകാതിരിക്കാനായിരുന്നു നീക്കം. ആസിഫും ആരിഫും കോടതിയിൽ കീഴടങ്ങുമ്പോള്‍ ഇവരെ കണ്ടെത്താൻ പൊലീസ് സംഘം തമിഴ്നാട്ടിലുണ്ടായിരുന്നു. തേടി നടന്ന പ്രതികള്‍ മൂക്കിന് താഴെ കീഴടങ്ങിയത് പൊലീസിന് വലിയ നാണക്കേടായി.