പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ പിന്തുണച്ച് ഡിവൈ എഫ് ഐ. ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ശിശുക്ഷേമ സമിതിക്കാവില്ല. നിയമപരമായാണ് ഇതുവരെ കാര്യങ്ങൾ ചെയ്തത്. വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും ഡിവൈ എഫ് ഐ വ്യക്തമാക്കി. ഡിവൈ എഫ് ഐ അനുമപമയ്‌ക്കൊപ്പമാണ്. നിയമപരമായ പരിശോധനകൾ നടക്കട്ടെയെന്നും ഡിവൈ എഫ് ഐ പ്രതികരിച്ചു.

ഇതിനിടെ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ശിശുക്ഷേമ സമിതിക്ക് കുടുംബ കോടതിയുടെ വിമർശനം. കുഞ്ഞിനെ കൈമാറിയതോ അതോ ഉപേക്ഷിച്ചതോ എന്നതിൽ സമിതി വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു.ദത്തെടുക്കൽ നടപടികളിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുയർന്നിരുന്നു. കുഞ്ഞിനെ എത്തിച്ച് ഡിഎൻ എ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു.

അതേസമയം ദത്ത് നടപടികൾ സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടു. തുടർനടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി പൊലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബർ ഒന്നിന് വീണ്ടും പരിഗണിക്കും. ദത്ത് നടപടികൾ സ്റ്റേ ചെയ്ത് കോടതി ഉത്തരവിൽ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. നവംബർ ഒന്നിന് വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ പറഞ്ഞു.