കൊച്ചി:  മലയാളത്തെ വില്ലന്‍ വേഷങ്ങളിലൂടെ ഇഷ്ടക്കേട് വാരികൂട്ടിയും പിന്നീട് കോമഡി കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ഭീമന്‍ രഘുവിന് പിറന്നാള്‍. ക്ളാസികല്‍ ഡാന്‍സ് പഠിച്ച്‌ നാടോടിനൃത്തം ചെയ്യുന്ന വില്ലന്‍ എന്നു കേള്‍ക്കുമ്ബോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖമാണ് ഭീമന്‍ രഘുവിന്റേത്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രിയതാരത്തിന് ജന്മദിനം നേര്‍ന്ന് പ്രേക്ഷകരുടെ ആശംസാപ്രവാഹമാണ്.

1953 ഒക്ടോബര്‍ 6-ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ മുനിസിപല്‍ കമീഷണര്‍ ആയിരുന്ന കെ പി ദാമോദരന്‍ നായരുടെയും തങ്കമ്മയുടെയും മകനായാണ് താരത്തിന്റെ ജനനം. നിയമ ബിരുദം നേടിയ ശേഷം സംസ്ഥാന പൊലീസില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ് ഐ ആയി ജോലി ചെയ്യുമ്ബോഴാണ് പ്രശസ്ത നടന്‍ മധുവുമായി പരിചയത്തിലായത്. മധുവിന്റെ നിര്‍ബന്ധപ്രകാരമാണ് പിന്നെയും പൂക്കുന്ന കാലം എന്ന ചിത്രത്തിലൂടെ താരം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് വിമാനത്താവളത്തില്‍വച്ചു തന്നെയാണ് സംവിധായകന്‍ ഹസനെയും താരം പരിചയപ്പെടുന്നത്. 1983-ല്‍ രഘുവിനെ നായകനാക്കി ഹസന്‍ ഭീമന്‍ എന്ന ചിത്രമൊരുക്കി. അവിടുന്ന് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് താരം നെഗറ്റീവ് റോളുകളില്‍ ശ്രദ്ധിക്കപ്പെട്ടു. അതോടെ പ്രമുഖ നടന്മാര്‍ നായകവേഷം ചെയ്ത മിക്ക ചിത്രങ്ങളിലെയും വില്ലന്‍ റോളുകള്‍ രഘുവിനെ തേടിയെത്തി. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.