ന്യൂഡല്‍ഹി: റോഡ് അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് പദ്ധതി ആരംഭിക്കുന്നത്. റോഡ് അപകടത്തില്‍ പരിക്കേറ്റവരെ ‘ഗോള്‍ഡന്‍ അവര്‍’ എന്ന് വിളിക്കപ്പെടുന്ന നിര്‍ണ്ണായക മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപയാണ് പരിതോഷികം നല്‍കുക.

ഒക്ടോബര്‍ 15-ന് നിലവില്‍ വരുന്ന പദ്ധതി 2026 മാര്‍ച്ച്‌ വരെ തുടരനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഒന്നിലധികം പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചാലും 5000 രൂപയാണ് പാരിതോഷികം. റോഡ് അപകടങ്ങളെ തുടര്‍ന്ന് ശരിയായ സമയത്ത് ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും, ഇവരെ ചികില്‍സയ്ക്ക് എത്തിക്കാനുള്ള ജനങ്ങളുടെ സന്നദ്ധത പ്രോത്സാഹിപ്പിക്കാനുമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.

അപകടവിവരം പൊലീസിനെ അറിയിക്കുന്ന ആള്‍ക്ക് ഡോക്ടറുടെ റിപ്പോര്‍ട്ടും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി പൊലീസ് രസീത് നല്‍കണം. പരിക്കേറ്റയാളെ രക്ഷിച്ചുകൊണ്ടുവന്നയാളെക്കുറിച്ച്‌ ആശുപത്രി അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.

ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള സമിതി പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ച തീരുമാനം എടുക്കും. ജില്ലാതല സമിതിയുടെ ശുപാര്‍ശ സംസ്ഥാന ഗതാഗത കമ്മീഷണര്‍ പരിശോധിച്ച്‌ തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.

കൂടുതല്‍പ്പേര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്നതെങ്കില്‍ 5000 രൂപ വീതംവച്ച്‌ നല്‍കും. അതേ പോലെ തന്നെ ഇത്തരം കേസുകള്‍ പരിഗണിച്ച്‌ വര്‍ഷവും ദേശീയ തലത്തില്‍ മികച്ച രക്ഷപ്പെടുത്തല്‍ നടത്തിയ വ്യക്തിക്കോ വ്യക്തികള്‍ക്കോ ഒരു ലക്ഷം രൂപ പാരിതോഷികവും നല്‍കും.