കൊച്ചി തേവര പോലീസിനു ലഭിച്ച ഒരു ഊരും പേരുമില്ലാത്ത കത്താണ്  ബംഗാള്‍ സ്വദേശിയായ വ്യാജവൈദ്യന്‍  ദിഗംബര്‍ കുടുങ്ങാന്‍ കാരണം. ഇയാള്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞു  പൈല്‍സിനു ചികിത്സ നടത്തുന്നുണ്ടെന്നും അന്വേഷണം വേണം എന്നുമായിരുന്നു കത്തിലെ ആവശ്യം. പോലീസ് എത്തിയപ്പോഴും ഇയാള്‍ ചികിത്സയിലായിരുന്നു. പാരമ്പര്യ വൈദ്യന്‍ എന്ന രീതിയിലോ ഡോക്ടര്‍ എന്ന രീതിയിലോ ഒരു സര്‍ട്ടിഫിക്കറ്റും ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല.

രോഗികള്‍ എത്തിയാല്‍ അവരുടെ കാര്യങ്ങള്‍, രോഗം എല്ലാം ചോദിച്ച് മനസിലാകും.  ബംഗാളിലെ ആളെ വിളിച്ച് എന്തൊക്കെ മരുന്ന് നല്‍കണമെന്ന് ചോദിക്കും.  അതുപ്രകാരം മരുന്ന് നല്‍കും. രോഗികള്‍ക്ക് മുന്നിലിരുന്നും മാറി ഇരുന്നും ബംഗാളിലേക്ക് വിളിക്കും. എംബിബിഎസ് ഡോക്ടറുടെ മുറിയുടെ രീതിയിലാണ് മുറി ക്രമീകരിച്ചത്. ഒരു സംശയം വരാത്ത രീതിയിലായിരുന്നു ചികിത്സയും. അലോപ്പതി മരുന്നുകളും നാട്ടുമരുന്നുകളും തരാതരം നല്‍കുന്നതാണ് ദിഗംബറിന്റെ രീതി. ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് തേവരയില്‍ കഴിഞ്ഞത്. അലോപ്പതി മരുന്നുകള്‍ക്കൊപ്പം ‘ഡോക്ടര്‍’ എന്നെഴുതിയ നെയിംബോര്‍ഡും മുറിയില്‍ നിന്നും  കണ്ടെത്തിയിട്ടുണ്ട്. 

ഇയാളുടെ ബന്ധു ഇവിടെ പൈല്‍സ് ചികിത്സ നടത്തിയിരുന്നു. അവിടെ അസിസ്റ്റന്റ്റ് ആയി ജോലി നോക്കുകയായിരുന്നു ദിഗംബര്‍. ഇയാള്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചു. ഇതോടെ ദിഗംബര്‍ ഡോക്ടര്‍ ആയി മാറി ചികിത്സ തുടരുകയായിരുന്നു എന്നാണ് പോലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്. ദിഗംബറിന് ചികിത്സ അറിയില്ല. ബംഗാളിലേക്ക് വിളിച്ച് അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ചികിത്സ. ഒരു ഡോക്ടര്‍ വരുമെന്ന് ദിഗംബര്‍ പറഞ്ഞു. പക്ഷെ ഒരാറുമാസമായി ഒരു ഡോക്ടറും എത്തിയിട്ടില്ല-പോലീസ് പറയുന്നു. ദിഗംബറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.