ജബൽപൂർ (മധ്യപ്രദേശ്): ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അപകടം. ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. അപകടത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ബസ് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ട്രാഫിക് സിഗ്നലിൽ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദാമോഹ് നക ഏരിയയിലാണ് സംഭവം.

ലഡ്ഡു പ്രസാദ് ഗൗർ (60), ബസ് ഡ്രൈവർ ഹർദേവ് സിങ് (60) എന്നിവരാണ് മരിച്ചത്. ദാമോ നാകയിൽ റെഡ് സിഗ്നലിൽ ബസ്  ഓട്ടോ റിക്ഷയിലും മോട്ടോർ സൈക്കിളിലും ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ജില്ലയിലെ മെട്രോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.

ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഡ്രൈവിംഗിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതായതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.