ന്യൂയോര്‍ക്ക്: രാഷ്ട്രീയ അരാജകത്വത്തിനെതിരെയും ഭരണഘടന, ജനാധിപത്യം, വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ”ഭാരത് ജോഡോ യാത്ര” യ്ക്ക് ഐഒസി- യുഎസ്എ കേരള ചാപ്റ്റര്‍ പിന്തുണ പ്രഖ്യാപിച്ചു. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബറിന് ശേഷമാണ് ഈ ദശാബ്ദത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും വലിയ റാലി ആയ ”ഭാരത് ജോഡോ യാത്ര” ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ നടത്താന്‍ തീരുമാനിച്ചത്. ഭാരതത്തിന്റെ തെക്ക് മുതല്‍ വടക്കുവരെ 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഭാരത് ജോഡോ യാത്ര ഈ മാസം 7 ന് കന്യാകുമാരിയില്‍ നിന്നും ആരംഭിക്കും.

കുതിര കച്ചവടങ്ങളിലൂടെ കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുകയും അക്രമ രാഷ്ട്രീയത്തിലൂടെ രാജ്യമൊട്ടുക്കും രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുന്ന ബിജെപിയുടെ അരാഷ്ട്രീയ കപടമുഖം മൂടി തുറന്നുകാട്ടാനുള്ള രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള റാലിക്ക് എല്ലാ പിന്തുണയും ആശംസയും നേരുകയാണെന്ന് ഐഒസി-യുഎസ്എ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അറിയിച്ചു.

ഭരണഘടനയുടെ നിലനില്‍പിനെത്തന്നെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള അരാജകത്വമാണ് ഇപ്പോള്‍ രാജ്യത്ത് അരങ്ങേറുന്നത്. ഗുജറാത്തില്‍നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തെ പൊതുമേഖലാ സ്ഥാപങ്ങള്‍ വിറ്റഴിക്കുമ്പോള്‍ അവ ഓരോന്നായി വാങ്ങിക്കൂട്ടന്നത് ഗുജറാത്തുകാരായ അംബാനി-അദാനിമാരാണെന്നും ലീല മാരേട്ട് കുറ്റപ്പെടുത്തി. വൈകാതെ രാജ്യം മുഴുവന്‍ അവര്‍ അംബാനി-അദാനിമാര്‍ക്ക് തീറെഴുതിക്കൊടുക്കും. ഇത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ സഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യമാണെന്ന ബോധവല്‍ക്കരണം ഈ റാലിയിലൂടെ സാധ്യമാകുമെന്ന് ഐഒസി -യുഎസ്എ – കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ വിപിന്‍ രാജ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു.