എയർഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്ക് ഏർപ്പെടുത്തി. പതിനഞ്ച് ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. കൊവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചതിന്റെ പേരിലാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നടപടിയെന്നാണ് വിവരം. വിലക്കിനെ തുടർന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ ഷാർജയിലേക്ക് പുനഃക്രമീകരിച്ചു.

ഇന്നു മുതൽ ഒക്ടോബർ രണ്ടുവരെയാണ് വിലക്ക്. കൊവിഡ് പോസിറ്റീവായ യാത്രക്കാരനെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇന്ത്യയിൽ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയർഇന്ത്യ എക്‌സ്പ്രസ് അധികൃതർക്ക് നോട്ടീസ് അയച്ചതിരുന്നു. എയർഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ രണ്ട് തവണ നടപടി ഉണ്ടായിട്ടുണ്ടെന്നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചൂണ്ടിക്കാട്ടിയത്. ഇത് ഗുരുതര പിഴവാണെന്നും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കുന്നു.

ഈ മാസം നാലിന് ജയ്പൂരിൽ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരൻ കൊവിഡ് പോസിറ്റീവ് റിസൾട്ടുമായാണ് യാത്ര ചെയ്തത്. ഇതാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നടപടിക്ക് ഇടയാക്കിയത്.