കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കോഴിക്കോട് ഡോക്ടര്‍ വിവാഹം നടത്തി. കോഴിക്കോട് ബീച്ചാശുപത്രിയിലെ ഡോക്ടറുടേതായിരുന്നു വിവാഹം. ഡോക്ടര്‍ക്കും സുഹൃത്തിനും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ എന്‍.ആര്‍.എച്ച്‌.എം മുഖേനെ താത്കാലികമായി ജോലി ചെയ്യുന്ന ഡോക്ടറുടെ വിവാഹം ഈ മാസം 9 നായിരുന്നു നടന്നത്. ഇന്നലെയാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഈ വിവാഹത്തില്‍ പങ്കെടുത്ത ഡോക്ടറുടെ സുഹൃത്തിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് വിവാഹം നടന്നതെന്നും 300ലധികം ആളുകളാണ് പങ്കെടുത്തതെന്നും പൊലീസ് പറയുന്നു. ഡോക്ടറുടെ പിതാവിനെതിരെയും കേസ് എടുത്തിട്ടുണ്ടെന്നാണ് വിവരം.