കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ മാസം 28 വരെ ലോക്ക്ഡൌണ്‍ നീട്ടി. നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ഉറവിടമില്ലാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോളജിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൌണ്‍ നീട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍കൊപ്പം ഏജീസ് ഓഫീസിനും പരമാവധി 30% ഹാജരുമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ ആണെങ്കിലും തീരദേശ മേഖലയില്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് പ്രകാരമുള്ള കര്‍ശന നിയന്ത്രണമാകും ഉണ്ടാവുക. ജില്ലയില്‍ പരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാനായി 5000 കിറ്റുകള്‍ വാങ്ങുന്നതിനുള്ള തുക ശശി തരൂര്‍ എംപി ഫണ്ടില്‍ നിന്നും അനുവദിച്ചു.

സാമൂഹിക വ്യാപനം നടന്ന പൂന്തുറയില്‍ ഇന്നലെ 24 കേസുകളും പുല്ലുവിളയില്‍ 8 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 25 പേര്‍ രോഗബാധിതരായ പുതിയതുറയും 18 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പുതുകുറിച്ചിയും പുതിയ ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളായി. പുല്ലുവിള ഉള്‍പ്പെടെ തീരപ്രദേശങ്ങളില്‍ പരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യം കാരണം പരിശോധന കുറച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവാക്കി 5000 ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകള്‍ സമൂഹ വ്യാപനം നടന്ന മേഖലയിലേക്കായി ശശി തരൂര്‍ എംപി അനുവദിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ ഇന്നലെ കോവിഡ് ബാധിച്ച്‌ മരിച്ചു. 56 വയസ്സായിരുന്നു. ഇദ്ദേഹം വൃക്കരോഗിയായിരുന്നു. പെരുങ്കടവിള പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കൊല്ലയില്‍ പഞ്ചായത്തിലെ മേക്കൊല്ല, നെല്ലനാട് പഞ്ചായത്തിലെ വെഞ്ഞാറമൂട് എന്നീ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി.